കേളകം: വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടി കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ് കേളകം പഞ്ചായത്തിലെ വെള്ളൂന്നി മാങ്കുളത്തെ കല്ലനാനിയിൽ ഗോവിന്ദനും മകൻ സുരേന്ദ്രനും. നല്ലൊരു വഴപോലുമില്ലാത്ത കുന്നിൻ ചെരുവിൽ പകൽ മുഴുവനുള്ള അത്യാദ്ധ്വാനത്തിലൂടെ കൃഷി ചെയ്തതെല്ലാം കാട്ടുപന്നിയും കുരങ്ങും മലാനുമുൾപ്പെടെയുള്ള വന്യജീവികൾ രാപകൽ വ്യത്യാസമില്ലാതെ കൂട്ടമായെത്തി നശിപ്പിക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനേ ഇവരടക്കമുള്ള കർഷകർക്ക് കഴിയുന്നുള്ളു.
82ാം വയസിലും കല്ലനാനിയിൽ ഗോവിന്ദന് കൃഷിയാണ് ജീവിതമാർഗം. നാല്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് മലമുകളിൽ വാങ്ങിയ രണ്ടരയേക്കറിൽ തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, ഗ്രാമ്പു, നേന്ത്രവാഴ, മരച്ചീനി തുടങ്ങിയ സമ്മിശ്ര കൃഷിക്ക് മികച്ച ഉല്പാദനവുമുണ്ടായിരുന്നു. മലമുകളിൽ നല്ലൊരു കൃഷത്തോട്ടമൊരുക്കിയ ഗോവിന്ദൻ കേളകം കൃഷിഭവൻ ആരംഭിച്ചകാലം മുതൽ കാർഷിക വികസന സമിതി അംഗവുമാണ്. അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന വന്യമൃഗശല്യമാണ് ഇവരുടെ സ്വസ്ഥത നശിപ്പിക്കുന്നത്. തെങ്ങിൻ തോട്ടത്തിലെ വിളഞ്ഞതും വിളയാത്തതുമായ തേങ്ങയെല്ലാം വാനരപ്പട പറിച്ചുതിന്നുകയാണ്. കറിക്കരയ്ക്കാൻ പോലും തേങ്ങ കിട്ടാനില്ല. പകൽനേരങ്ങളിൽ പറമ്പിൽ കുരങ്ങുകളെ പേടിച്ച് പുറത്തിറങ്ങാൻ പോലും പേടിയാണ്.
പ്രതീക്ഷയോടെ നട്ടുവളർത്തിയ കപ്പയും മുന്നൂറോളം നേന്ത്രവാഴകളും ഒറ്റ രാത്രി കൊണ്ട് കാട്ടുപന്നികൾ നശിപ്പിച്ചത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. വനംവകുപ്പിന് അപേക്ഷ നൽകിയിട്ട് മൂന്നു മാസമായിട്ടും അനുകൂല സമീപനം ഉണ്ടായില്ലെന്ന് വിഷമത്തോടെ സുരേന്ദ്രൻ പറയുന്നു. 10 വർഷം മുമ്പുവരെ സ്വസ്ഥമായ ജീവിതം നയിച്ചവരാണ് ഇപ്പോൾ കാട്ടുമൃഗങ്ങളെക്കൊണ്ട് ദുരിതത്തിലായത്. വീട്ടിനുള്ളിലേക്കും കുരങ്ങുകൾ അതിക്രമിച്ചു കടന്ന് കണ്ണിൽക്കണ്ടതെല്ലാം എടുത്തു കൊണ്ടു പോകും. ഒരു കിലോ കപ്പ വാങ്ങിയാൽപ്പോലും വേവിക്കുന്നതിന് മുമ്പ് അതും പാത്രത്തിൽ നിന്ന് എടുക്കും. മുളളൻ പന്നികൾ ടാപ്പിംഗിന് പാകമായ റബ്ബറിന്റെ ചുവട്ടിലെ തൊലി കാർന്നുതിന്ന് മരങ്ങൾ ഉണക്കുകയാണ്. മലാന്റെ ശല്യവും റബ്ബർ പോലെയുള്ള നാണ്യവിളകൾക്കും ഭീഷണിയാണ്.
മലയിറങ്ങി പതിനഞ്ച് കുടുംബങ്ങൾ
എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നെങ്കിലും സമൃദ്ധമായ വിളകളുടെ നടുവിൽ ജീവിച്ച ഇവർക്ക് ഇന്നിവിടെ നരകമാണ്. എങ്ങനെയെങ്കിലും മലയിറങ്ങണമെന്നേയുള്ളുവെന്ന് ജാനകി പറയുന്നു. വന്യമൃഗശല്യം രൂക്ഷമായതോടെ 15 ഓളം കുടുംബങ്ങൾ സ്ഥലം വിറ്റും കൃഷിസ്ഥലം ഉപേക്ഷിച്ചും മലയിറങ്ങി. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സുരേന്ദ്രന് ഒരേക്കറോളം സ്ഥലത്താണ് കൃഷി. കഴിഞ്ഞ പ്രളയത്തിൽ പറമ്പിൽ ഒഴുകിവന്നടിഞ്ഞ കല്ലും മണ്ണുമെല്ലാം നീക്കി കയ്യാലകൾ തീർത്ത് 200 ഓളം വാഴകൾ നട്ടു.ആറുമാസത്തോളമായുള്ള അദ്ധ്വാനത്തിലൂടെ കൃഷി മെച്ചപ്പെടുമെന്ന കണക്കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വാനരപ്പട ഒരു ദിവസംകൊണ്ടുതന്നെ നൂറോളം വാഴകൾ പിഴുതുകളഞ്ഞു.
വഴിപോലുമില്ലാതിരുന്ന സ്ഥലത്ത് തലച്ചുമടായി വിത്തും വളവുമെത്തിച്ച് നടത്തിയ കൃഷിയാണ് ഇങ്ങനെ നശിച്ചത്.ദിനംപ്രതി വന്യമൃഗശല്യം രൂക്ഷമാകുമ്പോൾ, കൃഷി ചെയ്ത് ജീവിക്കാമെന്ന പ്രദേശവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായതിനാൽ ഭക്ഷ്യവിളകളും നാണ്യവിളകളും ഉല്പാദിപ്പിക്കാൻ കഴിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്-
ഗോവിന്ദൻ കല്ലനാനിയിൽ കർഷകൻ
കണ്ണൂർ ഡിവിഷനിലെ ഫണ്ടിന്റെ അപര്യാപ്തത മൂലം നഷ്ടപരിഹാരം നൽകുന്നതിന് ഒരു വർഷമായി കാലതാമസം വന്നിരുന്നു. കൃഷി നാശം സംഭവിച്ച കർഷകർക്ക് സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ച് നഷ്ടപരിഹാരം നൽകാൻ കഴിയുന്നത്ര വേഗം നടപടി സ്വീകരിക്കും.
കെ.സി.രാജീവൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കൊട്ടിയൂർ വെസ്റ്റ്