കാസർകോട് : ഇടക്കിടെ പണിമുടക്കുന്ന സർവർ മൂലം ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാതെ ബേക്കൽ കോട്ടയിലെത്തുന്ന വിനോദസഞ്ചാരികളുടെ മനസ് മടുക്കുന്നു . കോട്ടയ്ക്ക് മുന്നിൽ സ്ഥാപിച്ച ക്യു.ആർ.കോഡ് ഇടക്കിടെ പ്രവർത്തനരഹിതമാകുന്നതിനാൽ സന്ദർശകർ അകത്തുകയറാൻ കഴിയാതെ മടങ്ങേണ്ടിവരുന്നത് പതിവാണ്.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെയാണ് കോട്ടയിൽ സന്ദർശകരെ അനുവദിച്ചത്. കടലാസ് പ്രവേശന പാസ് ഒഴിവാക്കി ഡിജിറ്റിൽ പേയ്മെന്റ് സംവിധാനത്തിലൂടെ പ്രവേശന ഫീസ് സ്വീകരിച്ചാണ് സന്ദർശകരെ കയറ്റുന്നത്. ഇതിനായി ക്യു. ആർ. കോഡ് ഉപയോഗിച്ചോ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ .എസ് .ഐ ) യുടെ സൈറ്റിൽ കയറി ഓൺലൈനായി ടിക്കറ്റ് എടുക്കുകയോ ചെയ്യണം. ക്യൂ ആർ കോഡ് വഴി ഒരുതവണ അഞ്ചുപേർക്ക് മാത്രമാണ് ടിക്കറ്റ് നൽകുന്നത്. ആറ് അംഗങ്ങളുള്ള കുടുംബമാണെങ്കിൽ പിന്നെയും സ്കാൻ ചെയ്യണം.
സെർവർ, നെറ്റ് പ്രശ്നങ്ങൾ മൂലം പലപ്പോഴും ഉദ്ദേശിച്ച സമയത്ത് എ .എസ് .ഐ യുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം നടക്കുന്നില്ല. ഇതോടെ കോട്ടയിലേക്കുള്ള പ്രവേശനം വൈകുന്നത് പതിവാണ്. ഇത്തരം പ്രശ്നങ്ങൾ കാരണം പലരും ബേക്കൽ കോട്ടയുടെ പുറത്തെ മതിൽ കണ്ട് മടങ്ങേണ്ട അവസ്ഥയാണുള്ളത്. അന്യ സംസ്ഥാനങ്ങളിൽനിന്നെത്തിയ സന്ദർശകർ പോലും കഴിഞ്ഞ ദിവസം ഇത്തരത്തിൽ കോട്ടയ്ക്കുള്ളിൽ കയറാൻ കഴിയാതെ മങ്ങി. ഇന്നലെയും നിരവധി പേരാണ് മണിക്കൂറുകൾ കാത്തിരുന്ന ശേഷം മടങ്ങിയത്.
പരാതി കേൾക്കാനും ആളില്ല
കോട്ടയുടെ ചുമതലയുള്ള വിരലിലെണ്ണാവുന്ന എ .എസ് .ഐ ജീവനക്കാർ ആവുംവിധം സന്ദർശകരെ സഹായിക്കാൻ മുന്നോട്ടുവരുന്നുണ്ടെങ്കിലും തിരക്ക് വർദ്ധിക്കുമ്പോൾ അവരും നിസ്സഹായരാകും. ഒരുദിവസം 1000 സന്ദർശകരെന്ന പരിധിയും ഇപ്പോൾ കൂട്ടിയിട്ടുണ്ട്. 25 രൂപയാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് ഫീസ് വേണ്ട. രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചര മാണി വരെയാണ് സന്ദർശനം അനുവദിക്കുന്നത്. പരാതിപ്പെടാൻ ബേക്കലിൽ സംവിധാനം ഇല്ല.. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫിസ് തൃശൂരിലാണ് . ബേക്കലിൽ ടിക്കറ്റ് നല്കാൻ കരാർ ജീവനക്കാർക്കാണ് ചുമതല. കണ്ണൂർ , കാസർകോട് ജില്ലകളിലെ കോട്ടകളുടെ ചുമതല കൈകാര്യം ചെയ്യുന്നത് കണ്ണൂർ കോട്ടയിലുള്ള ഓഫീസിൽ നിന്നാണ്.
കുടുംബസമേതം ബേക്കൽ കോട്ട കാണാൻ എത്തിയതാണ്. പാസ് കിട്ടാൻ ഒരു ലിങ്കും വർക്ക് ചെയ്യുന്നില്ല. സംവിധാനങ്ങൾ എല്ലാം അവതാളത്തിലാണ്. മണിക്കൂറുകൾ കാത്ത് നിന്ന് നിരാശരായി.
ടി .വി. പ്രസാദ്,(തൃക്കരിപ്പൂർ എളമ്പച്ചി )