കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് രണ്ടാംഘട്ടമായി സെക്ടർ മജിസ്‌ട്രേറ്റുമാരെ നിയമിച്ച നടപടികളിൽ ആശങ്ക. ഒരാഴ്ച മുമ്പ് നിയമനം നൽകിയെങ്കിലും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്തതല്ലാതെ പണി തുടങ്ങിയിട്ടില്ല. സ്‌കൂളുകളിൽ അദ്ധ്യയനം തുടങ്ങിയതും വലിയ പ്രശ്നമാണ്. പ്രിൻസിപ്പൽ ചാർജുള്ള അദ്ധ്യാപകർ കൂടി പട്ടികയിലുണ്ട്. എല്ലാ ദിവസങ്ങളിലും വൈകീട്ടും ശനി, ഞായർ ദിവസങ്ങളിൽ മുഴുവൻ സമയവും ജോലി ചെയ്യണമെന്നാണ് നിർദ്ദേശം. ഇതിന് അദ്ധ്യാപകർ തയ്യാറുമാണ്. പക്ഷെ സംവിധാനങ്ങളുടെ അഭാവം സുഗമമായ പ്രവർത്തനത്തിന് വിലങ്ങുതടിയായേക്കും.
ആദ്യതവണ ഓടിയ പണം നൽകാത്തതിനാൽ വാഹന ഉടമകൾ സർവീസ് നടത്താൻ പ്രയാസമുണ്ടെന്നും അധികൃതരെ അറിയിച്ചിട്ടുണ്ട്. രണ്ടാംഘട്ട നിയമനത്തിൽ കോ ഓർഡിനേഷന്റെ അഭാവം ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊലീസ് സഹായമില്ലാത്തതും പുതിയ സെക്ടർ മജിസ്‌ട്രേറ്റുമാർക്ക് പ്രയാസം സൃഷ്ടിക്കും. ജില്ലാ കളക്ടറുടെ കാര്യമായ ഇടപെടൽ പുതിയ സംവിധാനത്തിൽ ഉണ്ടാകണമെന്നും അഭിപ്രായമുണ്ട്. കളക്ട്രേറ്റിൽ ഒരു ഉദ്യോഗസ്ഥനെയാണ് ചുമതലപ്പെടുത്തിയത്. ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടൽ കാരണം പുതിയ നിയമനം അവതാളത്തിലാകുമോ എന്ന ആശങ്കയാണ് ചിലർ പങ്കുവെക്കുന്നത്. ക്ളാസ് വൺ പദവിയിലുള്ള ഗസറ്റഡ് ഓഫിസർമാരെയാണ് മജിസ്റ്റീയൽ അധികാരം നൽകി പഞ്ചായത്തുകളിലെ 'കളക്ടർമാർ' ആയി നിയമിച്ചിരുന്നത്. ഇതിനായി പ്രത്യേക വാഹനവും പൊലീസ് എസ്‌കോർട്ടും അനുവദിച്ചിരുന്നു.
മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് ആദ്യം 14 ജില്ലകളിലും സെക്ടർ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിരുന്നത്. മറ്റ് ജില്ലകളിൽ ആദ്ധ്യാപകരല്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥരെ തന്നെ നിയമിച്ചപ്പോൾ കാസർകോട് ജില്ലയിൽ മാത്രം ഗസറ്റഡ് പദവിയിലുള്ള ഹയർ സെക്കൻഡറി അദ്ധ്യാപകർക്കായിരുന്നു ചുമതല. ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി ആദ്യഘട്ടത്തിൽ നിയമിച്ചിരുന്നത് 51 പേരെയാണ്. രണ്ടാംഘട്ടത്തിൽ ഇത് വെട്ടിച്ചുരുക്കി 15 പേരെ മാത്രമാക്കി. റിസർവായി 10 പേരെയും വെച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ കൊവിഡ് സാദ്ധ്യതയുള്ള ടൂറിസം മേഖലയായ വലിയപറമ്പ് പഞ്ചായത്തിൽ സെക്ടർ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടേയില്ലെന്ന് പറയുന്നു. ആർ.ടി.ഒ നൽകുന്ന ലിസ്റ്റ് പ്രകാരം ആർ.ഡി.ഒ ആണ് ഇവർക്ക് വാഹനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വണ്ടിക്കാരനെയും പൊലീസിനെയും സെക്ടർ മജിസ്‌ട്രേറ്റുമാർ തേടി പിടിക്കേണ്ട അവസ്ഥ ആദ്യഘട്ടത്തിൽ ഉണ്ടായി. സമാന സാഹചര്യം പുതിയ ചുമതലക്കാർക്കും വന്നുപെട്ടേക്കുമെന്ന ആശങ്കയുമുണ്ട്.
ബൈറ്റ്
തയ്യാറായ അദ്ധ്യാപകരോട് ചോദിച്ചാണ് ജില്ലാ കളക്ടർ സെക്ടർ മജിസ്‌ട്രേറ്റ് നിയമനം നടത്തിയത്. എണ്ണം കുറച്ചതോടെ രണ്ടോ മൂന്നോ പഞ്ചായത്തുകൾ ഒരാൾക്ക് നോക്കേണ്ടിവരും. സർക്കാർ നിർദ്ദേശ പ്രകാരം തന്നെയാണ് പുതിയ തീരുമാനം. വാഹനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ആരും പരാതി ഉന്നയിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ദിലീപ് കുമാർ
( പൊതുവിഭ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റർ )
സെക്ടർ മജിസ്‌ട്രേറ്റുമാരുടെ ആശങ്കകൾ പരിഹരിക്കും. ഇതിനായി ഇന്ന് വൈകീട്ട് ഏഴ് മണിക്ക് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ആ യോഗത്തിൽ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യും .
ഡോ. ഡി. സജിത് ബാബു
(ജില്ലാ കളക്ടർ, കാസർകോട്)