പഴയങ്ങാടി:കൊവിഡ് മഹാമാരിയെ തുടർന്ന് അടഞ്ഞുകിടന്ന ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ ഏഴോം ടൂറിസമായ ഏഴിലം ടൂറിസത്തിന്റെ ഉല്ലാസ ബോട്ട് സർവീസും പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ബോട്ട് സർവീസ് നടക്കുക.
ചൂട്ടാട് ബീച്ച് പാർക്ക്, വയലപ്രം ഫ്ലോട്ടിംഗ് പാർക്ക് എന്നിവയും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. പാർക്കുകളിലെ ഹോട്ടലുകളും അനുബന്ധ വ്യാപാര സ്ഥാപനങ്ങളും ഇതിനുപിന്നാലെ സജീവമായി. റിവർ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏഴോം കൊട്ടക്കീൽ കടവിന് സമീപത്തെ ഫിഷ്ലാൻഡ് സെന്ററിൽ നിന്നാണ് ഹൗസ് ബോട്ട് സർവീസ് നടത്തുന്നത്. ടൂറിസം പ്രോത്സാഹനത്തിന് വേണ്ടി ഏഴോം സർവ്വീസ് ബാങ്കിന്റെതാണ് ഉല്ലാസ ഹൗസ്ബോട്ട്. ഫിഷ്ലാൻഡ് കേന്ദ്രീകരിച്ച് ഏഴിലം ബോട്ട് സർവ്വീസിന്റെ ഭാഗമായി ഒരു ഡെ ക്രൂയിസർ ബോട്ട്, രണ്ട് സ്പീഡ് ബോട്ടുകൾ, രണ്ട് പെഡൽ ബോട്ടുകൾ എന്നിവയ്ക്ക് പുറമെയാണ് ഉല്ലാസ ഹൗസ്ബോട്ട് കൂടിയുള്ളത്. രാവിലെ പത്തുമണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് ഹൗസ്ബോട്ട് നൽകുന്നത്.
എഴുപത് പേരെ വരെ വഹിക്കുവാനുള്ള ശേഷി ബോട്ടിനുണ്ട് ഒരു സിംഗിൾ ബെഡ്‌റൂം, അടുക്കള, വിശാലമായ ഹാൾ എന്നീ സൗകര്യങ്ങൾ ബോട്ടിനുള്ളിൽ ഉണ്ടായിരിക്കും. ബോട്ടിലൂടെ സഞ്ചരിക്കുന്നവർക്ക് പുഴയുടെ അഴകും കണ്ടൽകാടുകളുടെ സൗന്ദര്യവും ആസ്വദിച്ച് യാത്ര ചെയ്യാം. നേരിട്ടും ഓൺലൈനായും ഹൗസ്ബോട്ട് യാത്രയ്ക്ക് ബുക്ക് ചെയ്യാം.