തലശ്ശേരി: ഏത് സമയത്തും തിരമാലകൾ വിഴുങ്ങുന്ന അവസ്ഥയിലായ ചരിത്രപ്രസിദ്ധമായ തലശ്ശേരി കടൽ പാലം വിദേശ സാങ്കേതിക വൈദഗ്ദ്യം ഉപയോഗപ്പെടുത്തി സംരക്ഷിക്കും' ഇത് സംബന്ധിച്ച് പഠനവും പരിശോധനയും നടത്തി രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി മുംബെയിൽ നിന്നുള്ള രോഹിണി എന്റർപ്രൈസസ് കമ്പനിയുടെ സ്ട്രക്ചറൽ എൻജിനിയർ അഹമ്മദ് കുണ്ടയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കടൽ പാലം സന്ദർശിച്ചു .
അടിയന്തിരമായി ചെയ്യേണ്ടുന്ന പ്രവൃത്തികളെക്കുറിച്ച് സംഘം രൂപരേഖ തയ്യാറാക്കി. അഡ്വ.എ.എൻ.ഷംസീർ എം.എൽ എ, കേരള.മാരിടൈം ബോർഡിന്റെ ചെയർമാൻ മാത്യു,,ചീഫ് എക്സിക്യൂട്ടീവ് എൻജിനിയർ തുടങ്ങിയവർക്കൊപ്പം മുംബെയിലെ യു.എസ് കമ്പനിയുടെ വിദഗ്ദരുമടങ്ങുന്ന സംഘവും പാലം സന്ദർശിച്ചു. ഫൈബർ റീ ഇൻഫോഴ്ഫിസ് മെന്റ് ടെക്‌നോളജിയാണ് കടൽ പാലം ശക്തിപ്പെടുത്താൻ പ്രയോജനപ്പെടുത്തുന്നത് അടുത്ത മാസത്തോടെ പിയർ പണി തീർത്ത് സന്ദർശകർക്കായി തുറന്നു നൽകാനാവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നൂറ്റാണ്ടുപിന്നിട്ട കടൽപാലം
പൈതൃകനഗരമായ തലശ്ശേരിയിലെ ചരിത്ര സ്മാരകങ്ങളിൽ പ്രധാനമായ കടൽ പാലം 1910 ലാണ് നിർമ്മിച്ചത് ബ്രിട്ടിഷ് ഭരണകാലത്ത് മലയോര മേഖലകളിലുള്ള കാപ്പി, കുരുമുളക്,, ഏലം, ഇഞ്ചി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കടൽ പാലം വഴിയാണ് പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് എത്തിച്ചിരുന്നത് 'കാലപഴക്കം കാരണം ഇപ്പോൾ പാലത്തിന്റെ അടിത്തൂണുകൾ മുഴുവനായി തുരുമ്പെടുത്തു നാശോന്മുഖമായി. മുകളിലെ സ്ളാബുകളും തകർന്നുവീണു 'നേരത്തൈ ഉണ്ടായിരുന്ന ക്രെയിനും, റെയിലും, നീക്കം ചെയ്ത് പാലത്തിന്റെ ഭാരം കുറച്ചിരുന്നു.ഏത് നിമിഷവും കടലെടുക്കുമെന്നതിനാൽ സന്ദർശകരെ തടയാൻ പാലത്തിന്റെ പ്രവേശന കവാടം ഇപ്പോൾ മതിൽ കെട്ടി തടഞ്ഞിട്ടുണ്ട്.