ഇരിട്ടി: മേഖലയിൽ ആശങ്കയായി തുടർച്ചയായുള്ള ക്ഷേത്ര കവർച്ചകൾ. ശനിയാഴ്ച രാത്രി എടക്കാനം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കവർന്നത് കാൽ ലക്ഷത്തോളം രൂപ. കഴിഞ്ഞ ദിവസം ക്ഷേത്രം ഭാരവാഹികൾ ഭണ്ഡാരങ്ങൾ തുറന്ന് ഓഫീസിലെ അലമാരയിൽ സൂക്ഷിച്ച പണമാണ് ഓഫീസിന്റെ പൂട്ട് തകർത്ത് കള്ളൻ കൊണ്ടുപോയത്. ഓഫീസിനകത്തെ രണ്ട് അലമാരകളുടേയും മേശയുടെയും പൂട്ട് തകർത്ത് രേഖകളെല്ലാം വാരി വലിച്ചിട്ട നിലയിലുമായിരുന്നു. ക്ഷേത്രം ശ്രീകോവിലും, അയ്യപ്പ ക്ഷേത്രത്തിന്റെ മുന്നിലെ ഭണ്ഡാരവും കുത്തി തുറന്നിട്ടു.
രാവിലെ 5.30 തോടെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലും മറ്റും തുറന്നിട്ട നിലയിൽ കാണുന്നത്. ക്ഷേത്രം ഭാരവാഹികൾ ഇരിട്ടി പൊലീസിൽ നല്കിയ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇരിട്ടി മേഖലയിലെ അഞ്ചോളം ക്ഷേത്രങ്ങളിലാണ് മോഷണവും മോഷണ ശ്രമങ്ങളും നടന്നത്. മാടത്തിൽ പൂവത്തിൻകീഴ് ഭഗവതി ക്ഷേത്രം, പുന്നാട് കുഴുമ്പിൽ ഭഗവതി ക്ഷേത്രം, തില്ലങ്കേരി ശിവക്ഷേത്രം, കോളിക്കടവ് എടവൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നു. ഇവിടങ്ങളിൽ നിന്നും പണം കൂടാതെ സ്വർണ്ണാഭരണങ്ങളും മോഷണം പോയിരുന്നു. കഴിഞ്ഞ ആഴ്ച കീഴൂർ മഹാദേവ ക്ഷേത്രത്തിലും മോഷണ ശ്രമം നടന്നെങ്കിലും കള്ളന് അകത്തു കടക്കാനായില്ല.
ചുറ്റമ്പലത്തിന്റെ രണ്ട് ഓടുകൾ ഇളക്കി മാറ്റുകയും ഇവ നിലത്തു വീണു ഉടയുകയും ചെയ്ത നിലയിലായിരുന്നു രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തർ കണ്ടത്. ഓടുകൾ വീണു പൊട്ടിയതിനാലോ ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ടു അന്നേദിവസം ഊട്ടുപുരയിൽ പാചകക്കാരും മറ്റും ഉണ്ടായിരുന്നത് ശ്രദ്ധയിൽ പെട്ടതിനാലോ മോഷണ ശ്രമം ഉപേക്ഷിച്ചതാവാം എന്നാണ് കരുതുന്നത്.
മോഷണത്തിന് പിന്നിൽ ഒരേ കൈകൾ?
അടുത്ത കാലത്ത് ഇത്രയധികം ക്ഷേത്ര മോഷണങ്ങളും മോഷണ ശ്രമങ്ങളും നടന്നിട്ടും പൊലീസിന് ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. ഈ മോഷണങ്ങൾക്കെല്ലാം പിന്നിൽ ഒരാൾ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
മോഷ്ടാവിനെ എത്രയും പെട്ടെന്ന് പിടികൂടണം. പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണം.
ഭക്തജനങ്ങൾ