കാസർകോട്: കേരളത്തിന്റെ ഗതാഗത വികസനത്തിൽ നാഴിക കല്ലായി മാറുന്ന കോവളം-ബേക്കൽ ജലപാതയുടെ ഒന്നാംഘട്ടം പൂർത്തിയാക്കുന്നതിന് കടമ്പകളേറെ. പദ്ധതിയുടെ ഡിസൈൻ രണ്ടുമാസത്തിനകം ലഭിക്കുമെന്നാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്. ഡിസൈൻ ലഭ്യമായി കഴിഞ്ഞാൽ ഡി.പി.ആർ തയ്യാറാക്കുന്ന ജോലിയിലേക്ക് കടക്കും. പ്രാഥമികമായി പകുതി ജോലികൾ അധികൃതർ പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം പ്രാരംഭ ഘട്ടം ഇനിയും നീളാനാണ് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലയിൽ നീലേശ്വരം കോട്ടപ്പുറം വരെ ജലപാത നിലവിലുണ്ട്.
ബോട്ടുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. കോട്ടപ്പുറത്ത് നിന്ന് ബേക്കൽ പദ്ധതിയുടെ സമീപ പ്രദേശമായ ചിത്താരി പുഴ വരെ ജലപാത ഒരുക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. നീലേശ്വരം പുഴ വഴി നമ്പ്യാർക്കൽ അണക്കെട്ട് വരെ എത്തിച്ച് അവിടെ നിന്ന് പുതിയ കനാൽ നിർമ്മിച്ച് അജാനൂർ പഞ്ചായത്തിലെ മഡിയൻ, കൂളിയങ്കാൽ വഴി ചിത്താരി വരെ ജലപാത ഒരുക്കും. കൊച്ചി സിയാലിന്റെ കീഴിലുള്ള 'ക്വിൻ' എന്ന പേരിലുള്ള ടീമും ഉൾനാടൻ ജലഗതാഗത വകുപ്പും സംയുക്തമായാണ് സർവ്വേ നടത്തുകയും അലൈൻമെന്റ് സംബന്ധിച്ച അന്തിമ പട്ടിക തയ്യാറാക്കുകയും ചെയ്തത്.
അരയി പുഴ മുതൽ വടക്കോട്ടുള്ള പാതയിൽ ഒട്ടേറെ തടസങ്ങൾ നീക്കാനുണ്ട്. ചെറിയ കുറെ പാലങ്ങളുള്ളത് തന്നെയാണ് പ്രധാന തടസങ്ങൾ. അതെല്ലാം മാറ്റി പണിയുന്നതിനുള്ള ഇൻവെസ്റ്റിഗേഷനും ബോറിംഗും കഴിഞ്ഞിട്ടുണ്ട്. പുതിയ പാലങ്ങളും ജലപാതയും കനാലും നിർമ്മിക്കുന്നതിനുള്ള ഡിസൈൻ കിട്ടിയാൽ മാത്രമേ ഇനി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. പാലങ്ങളുടെ നിർമ്മാണം യാഥാർഥ്യമായാൽ കോട്ടപ്പുറം മുതൽ കൂളിയങ്കാൽ വരെയുള്ള 11.5 കിലോമീറ്റർ പാത ഒരുങ്ങും. മാട്ടുമ്മൽ കടിഞ്ഞിമൂല ബ്രിഡ്ജ് ആദ്യം മാറ്റണം. പിന്നെ വരുന്നത് നമ്പ്യാർക്കൽ അണക്കെട്ട് ആണ്. അത് പൊളിക്കാൻ പറ്റാത്തതിനാൽ ബോട്ടുകൾക്ക് കടന്നുപോകാൻ പ്രത്യേകം റഗുലേറ്റർ കൂടി പണിത് അതുവഴി കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്. അരയി കോട്ടക്കുന്നിലുള്ള തൂക്കുപാലമാണ് പിന്നീട് പ്രധാന തടസമായി വരുന്നത്. തൂക്കുപാലം പൊളിച്ചു ഉയരം കൂടുതലുള്ള പുതിയ പാലം ഇൻലൻഡ് നാവിഗേഷൻ അധികൃതർ നിർമ്മിച്ച് നൽകും. അതിനുള്ള ഇൻവെസ്റ്റിഗേഷൻ കഴിഞ്ഞു ഡിസൈൻ തയ്യാറാക്കി വരികയാണ്. ഇവയെല്ലാം കൃത്യമായി നടന്നാൽ ആദ്യഘട്ടത്തിലെ പദ്ധതി പ്രവർത്തനങ്ങൾ യാഥാർഥ്യമാകും. ചിത്താരി പുഴയിലേക്ക് പാത യോജിപ്പിക്കാൻ ആറര കിലോമീറ്റർ പുതിയ കനാൽ നിർമ്മിക്കേണ്ടിവരും. എസ്റ്റിമേറ്റ് തയ്യാറാക്കിയാൽ മാത്രമാണ് എത്ര തുക പദ്ധതിക്ക് വേണ്ടി ചിലവാകുമെന്ന് പറയാൻ കഴിയൂ. നമ്പ്യാർക്കൽ അണക്കെട്ടിൽ തന്നെ 30 കോടിയുടെ ചിലവാണു പ്രതീക്ഷിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന പാലങ്ങളുടെ നിർമ്മാണത്തിനും 20 കോടിയോളം ചിലവ് വരും. വടകര മാഹിയിൽ നിന്ന് വളപട്ടണം പുഴയുമായി പാതയെ ബന്ധിപ്പിക്കുന്നതിന് പുതിയ കനാൽ പണിയും. വളപട്ടണത്ത് നിന്ന് സുൽത്താൻ കനൽ വഴി കവ്വായി കായലിൽ ചേർന്ന് പയ്യന്നൂർ കൊറ്റിയിൽ ജലപാത എത്തും.
ബൈറ്റ്
ഡിസൈൻ കിട്ടിക്കഴിഞ്ഞാൽ കൺസ്ട്രക്ഷൻ സ്റ്റേജിലേക്ക് കടക്കും. നിർമ്മാണത്തിന് വേണ്ടിവരുന്ന സ്വാഭാവിക കാലയളവ് പദ്ധതി പൂർത്തിയാകുന്നതിന് എടുക്കും. സർക്കാർ തലത്തിൽ എടുക്കുന്ന നയപരമായ തീരുമാനം അനുസരിച്ചാകും പദ്ധതിയുടെ പൂർത്തീകരണം. കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടുതൽ സ്ഥലങ്ങളിൽ ജലപാത നിലവിലുള്ളത് പദ്ധതിക്ക് ഗുണകരമാണ്.
എ. അനൂപ്
(അസി. എക്സിക്യൂട്ടീവ് എൻജിനിയർ, ഉൾനാടൻ ജലഗതാഗത വകുപ്പ് , കാസർകോട്)