കണ്ണൂർ: വ്യവസായ ഭൂപടത്തിലേക്ക് ഇടംനേടാനൊരുങ്ങി കണ്ണൂർ. വിമാനത്താവളത്തിന്റെ സമീപത്തായി വ്യവസായ പാർക്കിനായി കിൻഫ്ര കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നു. വ്യവസായ വികസനത്തിനായി പുതിയ പ്ളോട്ടുകളാണ് ആദ്യഘട്ടത്തിലൊരുങ്ങുന്നത്. ഭൂമി വ്യവസായ പ്ലോട്ടുകളാക്കി തിരിച്ച് റോഡുബന്ധം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ് ഓരോ പാർക്കും സജ്ജമാക്കുന്നത്.
പുതുതായി വിഭാവനം ചെയ്ത കൊച്ചി– മംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ ഇതരഭാഗങ്ങളിലും മലബാർ മേഖലയിലാകെയും വ്യവസായ വികസനത്തിനായി വലിയ തോതിൽ പശ്ചാത്തല സൗകര്യങ്ങളൊരുക്കും. ഈ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറായിവരുന്നതേയുള്ളൂ.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വിപുലമായ വ്യവസായ സാദ്ധ്യതകൾ തുറന്നുതരുന്നതിനാൽ നിക്ഷേപകരെ എളുപ്പത്തിൽ ആകർഷിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. കിൻഫ്രയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള വ്യവസായ പാർക്കുകളാക്കി നിക്ഷേപകർക്ക് കൈമാറുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽതന്നെ പദ്ധതി ഇടം നേടിയിരുന്നു.
മട്ടന്നൂർ വെള്ളിയാംപറമ്പിൽ നിലവിലുള്ള കിൻഫ്ര വ്യവസായ പാർക്ക് വികസിപ്പിക്കുന്നതിന് 54 ഏക്കർ ഭൂമികൂടി ഏറ്റെടുക്കുന്നതിനും നടപടിയായി. വലിയതോതിൽ വ്യവസായ വികസനം ലക്ഷ്യമിട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്തവള പരിസരത്ത് 4896 ഏക്കർ ഭൂമിയും ഏറ്റെടുക്കും. കിഫ്ബിയിൽനിന്ന് 12,000 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
തലശേരി, ഇരിട്ടി താലൂക്കുകളിൽ നിന്ന് ഭൂമി
തലശേരി, ഇരിട്ടി താലൂക്കുകളിലെ പിണറായി, കോളാരി, പട്ടാന്നൂർ, കൂടാളി, കീഴല്ലൂർ, മൊകേരി, ചെറുവാഞ്ചേരി, പുത്തൂർ, പടുവിലായി, അഞ്ചരക്കണ്ടി, പടിയൂർ, കല്യാട്, ചാവശേരി വില്ലേജുകളിലായാണ് ഭൂമി ഏറ്റെടുക്കുന്നത്. പിണറായി വില്ലേജിൽ 13 ഏക്കർ ഏറ്റെടുക്കുന്നതിന് 49.5 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. അവാർഡ് നടപടികൾ പുരോഗമിക്കുന്നു.
കൂടാളി, പട്ടാന്നൂർ (1343 ഏക്കർ), പടിയൂർ– കല്യാട് (708 ഏക്കർ), ചാവശേരി (228 ഏക്കർ), കോളാരി (1044 ഏക്കർ) വില്ലേജുകളിലാണ് അവശേഷിക്കുന്ന ഭൂമി. പണം സംബന്ധിച്ച ഉറപ്പ് ബഡ്ജറ്റിലൂടെ ലഭിച്ച സാഹചര്യത്തിൽ ഇതും അടിയന്തരമായി ഏറ്റെടുക്കാൻ നടപടിയുണ്ടാകും.