കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ ഇൻഡോർ സ്റ്റേഡിയ നിർമാണം പുരോഗമിക്കുന്നു. ജില്ലയുടെ കായികമേഖലയിലുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ മുന്നോടിയായാണ് ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നത്.
ചില പ്രശ്നങ്ങൾ കാരണം തുടക്കത്തിൽ നിർമാണം മന്ദീഭവിച്ചത് കായികപ്രേമികളുടെ പ്രതീക്ഷ തളർത്തിയിരുന്നു. എന്നാൽ ഇപ്പോൾ പണി ദ്രുതഗതിയിൽ നടന്നുവരുന്നുണ്ട്.
കബഡി, വോളിബാൾ, കമ്പവലി തുടങ്ങിയ മേഖലകളിൽ ജില്ലയുടെ സംഭാവന ചെറുതല്ല. കൃത്യവും ശാസ്ത്രീയവുമായ പരിശീലനം കിട്ടിയാൽ സ്പോർട്സ് മേഖലകളിലുള്ള പിന്നാക്കാവസ്ഥ പെട്ടെന്ന് പരിഹരിക്കാനാകുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
പൂർത്തിയാകുന്നത് രണ്ടുനില സ്റ്റേഡിയം
ആറുകോടി ചെലവിട്ട് നിർമിക്കുന്ന സ്റ്റേഡിയത്തിൽ വിവിധ സൗകര്യങ്ങൾ ഒരുക്കും. താഴത്തെ നിലയിൽ ഏഴുവരിയും ആറുമീറ്റർ നീളവുമുള്ള ഗാലറി ഇരുവശത്തും ഉണ്ടാകും. വോളിബാൾ, ബാസ്‌ക്കറ്റ്ബാൾ, ഹാൻഡ്ബാൾ, ബാഡ്മിന്റൺ കോർട്ടുകളും ഇവിടെയാണ്. കൂടാതെ ഡ്രസ് ചേഞ്ചിംഗ് റൂം, ലോബി, ഓഫീസ്, ഡോർമെറ്ററി, ബോയ്സിനും ഗേൾസിനുമുള്ള സ്റ്റോർ റൂം എന്നിവ താഴത്തെ നിലയിലാണ്. മുകളിലത്തെ നിലയിൽ വി.ഐ.പി.ഗാലറിക്കു പുറമെ ബോയ്സിനും ഗേൾസിനുമുള്ള ജിംനേഷ്യം, ഡ്രസ്സിംഗ് റൂം, ഗസ്റ്റ് റൂം എന്നിവ ഉണ്ടാകും.
ഈവർഷം തന്നെ കാഞ്ഞങ്ങാട് ഇൻഡോർ സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കാനാകും.
ഇ.പി. രാജ്മോഹൻ, വികസന പാക്കേജ് നോഡൽ ഓഫീസർ