ആറളം: സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരിയും അപൂർവമായ നീലഗിരി പാപ്പാത്തിയും ആറളത്ത് വൈവിദ്ധ്യങ്ങളുടെ അപൂർവ്വ കാഴ്ചയൊരുക്കുന്നു. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ ചിത്രശലഭ സർവേയിലാണ് അപൂർവ്വ വൈവിദ്ധ്യമുള്ള പൂമ്പാറ്റകളെ കണ്ടെത്തിയത്. വാലൻ നീലാംബരി ശലഭത്തെയും ഇവിടെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആറളത്ത് കണ്ടെത്തിയ ശലഭ ഇനങ്ങളുടെ എണ്ണം 262 ആയി.
വന്യജീവി സങ്കേതത്തിലെ പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, അമ്പലപ്പാറ, പരിപ്പുതോട്, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൂര്യമുടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. ഇരുപതോളം ചിത്രശലഭ നിരീക്ഷകർ സർവേയിൽ പങ്കെടുത്തു.
ചീങ്കണ്ണിപ്പുഴയോരത്തും ഉരുട്ടിപ്പുഴയോരത്തുമുള്ള മണൽത്തിട്ടകളിൽ ശലഭങ്ങളുടെ മഡ് പഡ്ലിംഗ് (കൂട്ടംചേരൽ) നിരീക്ഷിച്ചിട്ടുണ്ട്. ഈ മണൽത്തിട്ടകൾ ഇവയ്ക്കാവശ്യമായിട്ടുള്ള അപൂർവ ധാതുലവണങ്ങളുടെ ശേഖരങ്ങളാണ്. അതുകൊണ്ടുതന്നെ മണൽത്തിട്ടകൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും സർവേസംഘം അഭിപ്രായപ്പെട്ടു.
ഈവർഷത്തെ സർവേയിൽ 161 ഇനം ചിത്രശലഭങ്ങളെയാണ് കണ്ടെത്തിയത്. കൊട്ടിയൂർ, വയനാട്, ബന്ദിപ്പൂർ, വീരാജ് പേട്ട എന്നിവിടങ്ങളാണ് ശലഭങ്ങളുടെ പ്രധാന സഞ്ചാര പഥങ്ങൾ.
ആറളം വന്യജീവി സങ്കേതം വൈൽഡ്ലൈഫ് വാർഡൻ എ. ഷജ്ന, അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, കൺസർവേഷൻ ബയോളജിസ്റ്റ് നിതിൻ ദിവാകർ, പ്രശസ്ത ചിത്രശലഭ നിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ.ചന്ദ്രശേഖരൻ എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി.
പീറീഡേ കുടുംബത്തിൽപ്പെട്ട ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനത്തിനു പുറമെ ശലഭവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും നടന്നു. കേരളത്തിൽ ഇത്രയധികം ശലഭവൈവിധ്യമുള്ള മറ്റൊരു സംരക്ഷിത വനമേഖലയും ഇല്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് ആൽബട്രോസ് ശലഭങ്ങളുടെ മൈഗ്രേഷനിൽ കുറവാണ് കാണാൻ കഴിഞ്ഞത്. ആയിരത്തിലധികം വിവിധ ഇനത്തിൽപ്പെട്ട നിശാശലഭങ്ങളെ നിരീക്ഷിച്ചു.
നിതിൻ ദിവാകർ, കൺസർവേഷൻ ബയോളജിസ്റ്റ്