bird

കണ്ണൂർ: ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ചേരക്കോഴികളെ വംശനാശത്തിന്റെ വക്കിലെത്തിക്കുന്നു. കണ്ണൂർ കക്കാട് പുഴയിൽ വലിച്ചെറിയുന്ന പ്ളാസ്റ്റിക് ചാക്കുകളും മറ്റും കൊക്കിൽ കുരുങ്ങി നാലു മാസത്തിനിടെ നാല് ചേരക്കോഴി ചത്തു.

ജല പക്ഷി സെൻസസ് പ്രകാരം വംശനാശം നേരിടുന്ന പക്ഷിയാണിത്. അതുകൊണ്ട് അന്തർദേശീയ പരിസ്ഥിതി സംഘടനയായ ഐ.യു.സി.എൻ ചേരക്കോഴിയെ റെഡ് ഡാറ്റാ ലിസ്റ്റിൽപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലും ചേരക്കോഴികൾ വംശനാശ ഭീക്ഷണിയിലാണ്. 30 വർഷമായി ഇതിന്റെ എണ്ണം കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും, കണ്ടൽക്കാടുകളുടെ നാശം കാരണം ശുദ്ധജലത്തിൽ ഉപ്പുവെള്ളം കയറുന്നതും കൂടുകെട്ടാനുള്ള മരങ്ങൾ അന്യമാകുന്നതുമാണ് ഇവയുടെ എണ്ണം കുറയാനിടയാക്കുന്ന മറ്റു കാരണങ്ങൾ. കേരളത്തിലെ ജലാശയങ്ങളിലെ മാലിന്യമാണ് ഇപ്പോൾ ചേരക്കോഴിക്ക് ഭീക്ഷണിയാകുന്നത്. വെള്ളത്തിൽ മുങ്ങി കൂർത്ത കൊക്കുകൊണ്ട് മീനിനെ കുത്തിപ്പിടിച്ച ശേഷം ഉയർത്തി എറിഞ്ഞ് വിഴുങ്ങുന്ന ശീലമാണ് ഇവയ്ക്കുള്ളത്. ഇങ്ങനെ മീൻ പിടിക്കുമ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കൊക്ക് കുരുങ്ങിയാണ് പലപ്പോഴും അപകടം വരുന്നത്.

ചേരക്കോഴി (ഓറിയന്റൽ ഡാർട്ടർ )
ശുദ്ധജല തടാകങ്ങളിലും പുഴകളിലും, റിസർവോയറുകളിലുമാണ് ഇവയെ കണ്ടുവരുന്നത്. ജൂൺ, ആഗസ്റ്റ് മാസങ്ങളിലാണ് പ്രജനനം. നീണ്ട കഴുത്ത്, മൂർച്ചയുള്ള കൊക്ക് എന്നിവയാണ് പ്രത്യേകത. വടക്കേ ഇന്ത്യയിൽ ചേരക്കോഴികളെ ഉപയോഗിച്ച് മീൻ പിടിക്കാറുണ്ട്. മീൻ വിഴുങ്ങാതിരിക്കാൻ കഴുത്തിൽ റബർ ബാന്റിടും. ചിറകിൽ തിളങ്ങുന്ന വെള്ള തൂവലുകളുള്ളതിനാൽ ഭാരതീയ ഐതിഹ്യങ്ങളിൽ സൂര്യദേവനെയാണ് ചേരക്കോഴി പ്രതിനിധാനം ചെയ്യുന്നത്.

''പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും കുരുങ്ങി കൊക്ക് വിടർത്താനാക്കാതെ പട്ടിണി കിടന്ന് ചാവേണ്ടി വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് നിരവധി ചേരക്കോഴികൾ ഇങ്ങനെ ചത്തൊടുങ്ങുന്നു

-പി.വി. മോഹനൻ

(പരിസ്ഥിതി പ്രവർത്തകൻ)