harischandra-nayk
രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഡിവൈ.എസ്.പി ഹരിശ്ചന്ദ്രനായ്ക്ക്

കാസർകോട്: ചെറുവത്തൂർ വിജയ ബാങ്ക് കൊള്ളയടക്കം സംസ്ഥാന ശ്രദ്ധ നേടിയ നിരവധി കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ് .പി ഹരിശ്ചന്ദ്ര നായ്ക്കിനെ തേടി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ എത്തി. സേനയിലെത്തി 26ാം വർ
ഷത്തിലാണ് നായ്ക്കിനെ തേടി സുപ്രധാനമായ അംഗീകാരം എത്തിയിരിക്കുന്നത്.

ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും ഒന്നുപോലെ മികവ് കാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ പ്രമുഖനാണ് ഹരിശ്ചന്ദ്ര നായ്ക്ക്. ബദിയടുക്ക പെർഡാല ഹൈസ്ക്കൂളിലെ പഠനത്തിന് ശേഷം കാസർകോട് ഗവ. കോളേജിൽ നിന്നും ബിരുദവും മംഗളുരു കോളേജിൽ നിന്നും എം.എ യും നേടി 1995 ലാണ് എസ് .ഐ ആയി സേനയിൽ എത്തുന്നത്. പത്തനംതിട്ടയിലായിരുന്നു ആദ്യനിയമനം. കാസർകോട്, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എസ്. ഐ ആയും സി. ഐ ആയും സേവനം അനുഷ്ഠിച്ചു. 2011 ലാണ് ഡിവൈ. എസ് .പി റാങ്കിലേക്ക് എത്തിയത്. കാസർകോട് നാർക്കോട്ടിക് സെൽ, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ്, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്, കാസർകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും ഡിവൈ. എസ് .പി ആയിരുന്നിട്ടുണ്ട്.

കാഞ്ഞങ്ങാട് ഡിവൈ എസ് പി ആയിരിക്കെയാണ് ചെറുവത്തൂർ വിജയ ബാങ്ക് കവർച്ചാക്കേസ് അന്വേഷിച്ചത്. അതിവിദഗ്ധമായി കൊള്ളസംഘത്തെ പിടികൂടി പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുത്തത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ബേഡകത്തെ 13 വയസിന് താഴെയുള്ള പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്ത അനുഭവവും ഇദ്ദേഹത്തിന്റെ സർവീസിലുണ്ട്. പട്ടികജാതി പീഡനം സംബന്ധിച്ച പുതിയ നിയമം വന്നതിന് ശേഷം കേരളത്തിലെ ആദ്യ കേസായിരുന്നു ഇത്. എൻ. സവിതയാണ് ഭാര്യ. രണ്ടാംവർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനി ഹർഷിത, കാസർകോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി അക്ഷത എന്നിവർ മക്കളാണ്.