chandragiri-fourt

കാസർകോട്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചന്ദ്രഗിരിക്കോട്ട തകർച്ചയുടെ വക്കിൽ. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ കോട്ടയുടെ നവീകരണത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും എങ്ങും എവിടെയും എത്തുന്നില്ല. ചരിത്ര താളുകളിൽ ഇടം നേടിയിട്ടുള്ള ചന്ദ്രഗിരിക്കോട്ട സന്ദർശിക്കാൻ എത്തുന്നവർ കോട്ടയുടെ ദുരവസ്ഥ കണ്ട് നിരാശരായിട്ടാണ് മടങ്ങുന്നത്. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നിർമ്മിതി ഓർമ്മകളിൽ മാത്രമാകും.

കോട്ടയുടെ കവാടം മഴയിൽ തകർന്നത് ഇതുവരെ നവീകരിച്ചില്ല. കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ സമയത്താണ് കോട്ടയുടെ പ്രധാന കവാടത്തിന്റെ ഭാഗം തകർന്നത്. കല്ലുകൾ നിലം പൊത്തിയ നിലയിലാണ്. ഗേറ്റും തകർന്നു. കോട്ടയുടെ പല ഭാഗവും കാട് മൂടിയ നിലയിലാണ്. ഈ മാസം മുതലാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു കൊടുത്തത്. കോട്ടയുടെ തകർന്ന ഭാഗം അപകടാവസ്ഥയിലാണ്. ഇതിനോട് ചേർന്നുള്ള മറ്റു ഭാഗങ്ങളും നിലംപൊത്താൻ സാദ്ധ്യയേറെയാണ്. 2006ൽ നവീകരണത്തിന്റെ ഭാഗമായി കെട്ടിയ ഭാഗമാണ് ഇപ്പോൾ തകർന്നിട്ടുള്ളത്.

കോട്ടയുടെ തകർന്ന കവാടത്തിലൂടെ അകത്തേക്ക് കയറിയാൽ നടപ്പാതയിൽ വരെ കാടാണ്. കൊവിഡിനു മുൻപു നിറയെ ചെടികൾ വച്ചുപിടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം നശിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം കോട്ടയുടെ അകവും പുറവും ശുചീകരിക്കുന്നതിനായി കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നു. എന്നാൽ കോട്ടയുടെ അകത്ത് നിറയെ പ്ലാസ്റ്റിക് കുപ്പികളാണുള്ളത്. കാടു നിറഞ്ഞിരിക്കുന്നതിനാൽ കുടുംബസമേതം കോട്ട കാണാനെത്തുന്നവർക്കും ഭയമാണ്.

കാടുകൾ വൃത്തിയാക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും ബൾബുകൾ ഒന്നുമില്ല. രാവിലെ ഒമ്പത് മുതൽ അഞ്ചു വരെയാണ് കോട്ടയിലേക്കുള്ള പ്രവേശന സമയം. കോട്ടയുടെ സ്ഥലം ഇതുവരെ അളന്നു തിട്ടപ്പെടുത്തിയില്ല.കോട്ടയ്ക്ക് 7.76 ഏക്കർ സ്ഥലമുണ്ടെന്ന് പറയുന്നുവെങ്കിലും ഇതുവരെയായി അളന്നു തിട്ടപ്പെടുത്തി അതിർത്തി തിരിച്ചിട്ടില്ലാത്തതിനാൽ എത്ര ഭൂമി ആളുകൾ കൈയ്യേറിയിട്ടുണ്ടാകുമെന്ന് പറയാൻ വയ്യാത്ത സ്ഥിതിയാണ്. നിലവിൽ കാണുന്നതിലേറെ സ്ഥലമായിരുന്നു നേരത്തെ ഉണ്ടായിരുന്നതെന്ന് പരിസരവാസികൾ പറയുന്നു. കയ്യേറ്റങ്ങളും മണ്ണെടുക്കലും ഇവിടെ പതിവായിരുന്നു. കോട്ടയുടെ അധിനീതയിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കണമെന്നാണ് കോട്ട സംരക്ഷകർ ആവശ്യപ്പെടുന്നത്.