പയ്യന്നൂർ: കണ്ണൂർകാസർകോട് ജില്ലകളിലെ നിരവധി കവർച്ച കേസുകളിലെ പ്രതികൾ പയ്യന്നൂർ പൊലീസിന്റെ പിടിയിലായി.മട്ടന്നൂർ മണ്ണൂരിലെ നഞ്ചടത്ത് ഹൗസിൽ കെ.വിജേഷ്(27), കൂട്ടാളി തയേനിയിലെ ജസ്റ്റിൻ (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
വിജേഷ് കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിന്റെ പ്രധാന കൂട്ടാളിയാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി നൈറ്റ് പട്രോളിങ്ങിനിടയിൽ പെരുമ്പ ഹോട്ടൽ സ്ട്രീക്ക് ഹൗസിന് സമീപത്തുനിന്നും ആദ്യം വിജേഷിനെയാണ് എസ്.ഐ പി.ബാബുമോനും സംഘവും ചേർന്ന് പിടികൂടിയത്. കണ്ണൂരിൽ ജോലിയിലിരിക്കെ വിജേഷിനെ എസ്.ഐ ബാബുമോന് പരിചയമുണ്ടായിരുന്നതിനാൽ വാഹനം നിർത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയ വിജേഷിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ മോഷണവിവരങ്ങളുടെ ചുരുളഴിച്ചത്. തളിപ്പറമ്പിലെ പെട്രോൾ പമ്പ്, വസ്ത്രവ്യാപാര സ്ഥാപനം എന്നിവിടങ്ങളിൽ നടന്ന കവർച്ചകളുടെ ചുരുളഴിക്കാൻ സാധിച്ചതായി പൊലീസ് പറഞ്ഞു. ഇതിന് പുറമെ കണ്ടോത്ത് കോത്തായി മുക്കിലെ എലിയാമ്മ ഡൊമനിക്കിന്റെ വീട് കുത്തിത്തുറന്ന് നാല് സാരികൾ മോഷ്ടിച്ചതായും പ്രതി പൊലീസിനോട് സമ്മതിച്ചു.ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കും. കാസർകോട് പെരിയയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽനിന്ന് 14 ചാക്ക് കുരുമുളക് മോഷ്ടിച്ചതായും ചൗക്കി, നായന്മാർമൂല എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചാശ്രമം നടത്തിയതായും വിജേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിജേഷിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂട്ടാളി ജസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പയിലെ വ്യാപാര സ്ഥാപനങ്ങളുടെ ചുമർ തുരന്ന് കവർച്ച നടത്തിയത് ഇയാളാണെന്ന്
സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തി ഇയാളേയും കൂടുതലായി ചോദ്യം ചെയ്തു വരികയാണ്.