താമരശ്ശേരി: ടൗണിൽ തുടർന്നുവരുന്ന വാതക പൈപ്പ് ലൈൻ പ്രവൃത്തി രാത്രി മാത്രമാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹ്‌മാൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസം താമരശ്ശേരി ടൗണിൽ അപകടമരണം സംഭവിച്ച സാഹചര്യത്തിലായിരുന്നു ഈ യോഗം.

കാരാടി കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ ചുങ്കം ബി.എസ്. എൻ.എൽ ജംഗ്ഷൻ വരെയുള്ള ഭാഗത്തു യന്ത്രമുപയോഗിച്ചുള്ള യാതൊരു പ്രവൃത്തിയും പകൽ സമയത്ത് നടത്തില്ല. ഈ ഭാഗത്തു പ്രവർത്തി രാത്രി 8 മുതൽ രാവിലെ 8 വരെയായി ഒതുക്കും.

പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിന്റെ 150 മീറ്റർ അകലെ ഇരു വശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. പൈപ്പ് സ്ഥാപിക്കൽ പൂർത്തീകരിച്ച കാരാടി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു മുന്നിലും ഫെഡറൽ ബാങ്കിന് മുന്നിലുമുള്ള കുഴി രണ്ടു ദിവസത്തിനകം അടക്കും. റോഡ് സുരക്ഷയ്ക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും. ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത ചർച്ചയിൽ തീരുമാനമായി.

യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ എ.അരവിന്ദൻ, എ.പി.സജിത്ത്, അനിൽ, പ്രോജ്ക്ട് അസോസിയേറ്റ് മാനേജർ അരുൺ വി. പിള്ള, സേഫ്‌റ്റി മാനേജർ നിധിൻ നാസറുദ്ദീൻ എന്നിവർ സംബന്ധിച്ചു.