boy

കോഴിക്കോട്: നാഷണൽ ഹൈവേ ബൈ പാസിൽ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു - സോവി കുര്യൻ ദമ്പതികളുടെ മകൻ പ്രയാൻ മാത്യുവാണ് മരിച്ചത്. പാലാഴി സദ്ഭാവന സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്.

ഹൈലൈറ്റ് റെസിഡൻസി അപ്പാർട്ട്മെന്റിൽ മുറിയിലെ ചില്ലുജാലകത്തിലൂടെയാണ് പ്രയാൻ താഴേക്ക് വീണത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു അപകടം. പ്രയാനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രയാൻ താഴെ വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീഴ്ച 9ാം നിലയിൽ നിന്നായതിനാൽ മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമല്ല.

പിതാവ് ഷിജു മാത്യു യു.എസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. മാതാവ് സോവി വീട്ടമ്മയും. ഇവരുടെ മൂന്നു ആൺമക്കളിൽ രണ്ടാമനാണ് പ്രയാൻ.

മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.