കോഴിക്കോട് : ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ അനുവദിച്ച സമയത്തിനും നേരത്തെ പൂർത്തിയാക്കി കോഴിക്കോട് ജില്ല. ഏറ്റെടുക്കേണ്ട ഭൂമി, കക്ഷികൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക തുടങ്ങിയവ അടങ്ങുന്ന വിശദമായ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് സമർപ്പിച്ച് ജില്ല ഒന്നാമതെത്തി. ജനുവരി 9ന് റിപ്പോർട്ട് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് കൈമാറിയെന്ന് ദേശീയപാത 66 ഭൂമി ഏറ്റെടുക്കൽ സ്‌പെഷൽ ഡെപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി പറഞ്ഞു. ഫെബ്രുവരി 15 വരെയായിരുന്നു അനുവദിച്ച സമയം.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ അഴിയൂർ ബൈപ്പാസ്, മൂരാട് പാലൊളി പാലം, അഴിയൂർ വെങ്ങളം, രാമനാട്ടുകര റോഡ് വീതി കൂട്ടി ആറ് വരി പാതയാക്കൽ എന്നീ നാല് പദ്ധതികൾക്കായാണ് ഭൂമി ഏറ്റെടുക്കുന്നതിന് നടപടികൾ സ്വീകരിച്ചത്. ഇതിൽ അഴിയൂർ ബൈപ്പാസിനായി ഏറ്റെടുത്ത ഭൂമി ദേശീയപാത അധികൃതർക്ക് കൈമാറുകയും നിർമ്മാണ പ്രവൃത്തി പുരോഗമിക്കുകയുമാണ്. മൂരാട് പാലൊളി പാലം നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.
അഴിയൂർ വെങ്ങളം റോഡ് 45 മീറ്ററിൽ ആറ് വരി പാതയാക്കി വീതികൂട്ടുന്നതിന് 2018 ഡിസംബർ 27, 2020 ജനുവരി 10, മെയ് 22 തീയതികളിലിറങ്ങിയ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ 74 കിലോമീറ്റർ ദൂരത്തിൽ 121.7697 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ ചെങ്ങോട്ട്കാവ് മുതൽ നന്തി വരെ 11 കിലോമീറ്റർ ദൂരത്തിൽ പുതുതായി റോഡ് നിർമ്മിക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കുന്നത്. 45 മീറ്റർ വീതിയിൽ ആറ് വരി പാതയായാണ് ഇവിടെയും റോഡ് നിർമ്മിക്കുക.
മലപ്പുറം ജില്ലാ ദേശീയപാത വിഭാഗത്തിന് കീഴിൽ വരുന്നതും ജില്ലയിലെ രാമനാട്ടുകര വില്ലേജിൽ ഉൾപ്പെടുന്നതുമായ 400 മീറ്റർ ഭാഗത്തെ ദേശീയപാത വികസനത്തിനുള്ള സ്ഥലവും ഏറ്റെടുക്കാനുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കിയതും സ്‌പെഷൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ്. ഈ റിപ്പോർട്ടും ദേശീയപാത അതോറിറ്റിയുടെ എറണാകുളം ഓഫീസിന് കൈമാറി.
റിപ്പോർട്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് 1732.87 കോടി രൂപയാണ് ആവശ്യമായി വരിക. ഇതിൽ 712.61 കോടി അനുവദിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവ്, വില, തരം, വൃക്ഷങ്ങൾ, കെട്ടിടം, മതിൽ, നൽകേണ്ട നഷ്ടപരിഹാരത്തുക തുടങ്ങിയ വിശദമായ വിവരങ്ങളടങ്ങുന്നതാണ് ത്രീജി റിപ്പോർട്ട്. എല്ലാ വിവരങ്ങളും ഉൾകൊള്ളിച്ച് നഷ്ടപരിഹാരത്തിന് പുറമെ നഷ്ടപരിഹാര തുകയുടെ 100 ശതമാനവും സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം വന്ന തീയതി മുതലുള്ള 12 ശതമാനം പലിശയുമാണ് സ്ഥലം വിട്ടു നൽകുന്ന ഓരോ കക്ഷിക്കും നഷ്ടപരിഹാരമായി ലഭിക്കുക. ഫണ്ട് അനുവദിക്കുന്നതിൽ 75 ശതമാനം കേന്ദ്ര സർക്കാർ വിഹിതവും 25 ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമാണ്. ഏറ്റെടുത്ത ഭൂമിയുടെ വില ഫണ്ട് ലഭിക്കുന്ന മുറക്ക് കക്ഷികൾക്ക് കൈമാറും.