കോഴിക്കോട്: എൻ.സി.സി 9 കേരള നേവൽ യൂണിറ്റിന് ഏറെ വൈകാതെ പുതിയ ബോട്ട് ഹൗസ് ഒരുങ്ങുകയായി. ബോട്ട് ഹൗസിന്റെ ശിലാസ്ഥാപനവും അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യസ വകുപ്പുമന്ത്രി ഡോ.കെ.ടി. ജലീൽ നിർവഹിച്ചു.
ദേശീയ നിലവാരത്തിലുള്ള ബോട്ട് ഹൗസ് പൂർത്തീകരിക്കുന്നതോടെ നേവൽ കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി നാവികസേനയിലേക്ക് സംസ്ഥാനത്തെ കൂടുതൽ കുട്ടികൾക്ക് അവസരവും ലഭിക്കും.
ബോട്ട് ഹൗസ് നിർമ്മാണത്തിനായി 6.25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 1.50 കോടി രൂപ ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിർമ്മാണം, ഫെൻസിംഗ് എന്നിവ പൂർത്തീകരിച്ചത്.
മലബാർ മേഖലയിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 1700 നേവൽ കേഡറ്റുകളെ സൗജന്യമായി ഓരോ വർഷവും ഇവിടെ പരിശീലിപ്പിക്കാൻ കഴിയും. ഇന്ത്യൻ നേവിയുടെ പ്രാഥമിക പരിശീലനം, നീന്തൽ, കയാക്കിംഗ്, ബോട്ട് പുള്ളിംഗ്, സെയിലിംഗ് എക്‌സ്‌പെഡിഷൻ, തുഴയൽ പരിശീലനം, സർഫിംഗ്, സ്‌കൂബാ ഡൈവിംഗ്, യാച്ചിംഗ്, കാനോയിംഗ് തുടങ്ങിയ ജലത്തിലെ സാഹസിക പരിശീലനവും ബോട്ട് ഹൗസിൽ വച്ച് കേഡറ്റുകൾക്ക് നൽകും.
വെങ്ങാലി ബോട്ട് ജെട്ടിയിൽ ഒരുക്കിയ ചടങ്ങിൽ എം.കെ രാഘവൻ എം.പി, കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ കളക്ടർ എസ്. സാംബശിവ റാവു, വാർഡ് കൗൺസിലർ ഒ.പി ഷിജിന, കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എ. വൈ രാജൻ, എൻ.സി.സി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടിവ് എൻജിനിയർ കെ. ലേഖ, 9 കേരള കമാൻഡിംഗ് ഓഫീസർ കമാൻഡർ എം.പി രമേഷ്, മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
മൂന്ന് നിലകളിലായി 1134 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ബോട്ട് ഹൗസ് കെട്ടിടം ഉയരുക. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിഭാഗമാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റാമ്പ് ഉൾപ്പെടെ ബോട്ട് പാർക്കിംഗും പെൺകുട്ടികൾക്കായുള്ള ഡോർമറ്ററി, കിച്ചൺ, ശൗചാലയങ്ങൾ, കാർ പാർക്കിംഗ് സൗകര്യം തുടങ്ങിയവയുണ്ടാവും. ഒന്നാം നിലയിൽ ബോട്ട് ലിഫ്‌റ്റിംഗ് സൗകര്യത്തിനു പുറമെ ആൺകുട്ടികൾക്കായുള്ള ഡോർമിറ്ററി, ശൗചാലയങ്ങൾ എന്നിവ ഒരുക്കും. രണ്ടാം നിലയിൽ ഷിപ്പ് മോഡലിംഗ് വർക്ക് ഷോപ്പ്, മോഡലിംഗ് സ്റ്റോർ, ക്യാമ്പ് കമാൻഡിംഗ് റസ്റ്റ് റൂം, ക്യാമ്പ് ഓഫീസ്, ഡെമോൺസ്ട്രേഷൻ ഹാൾ, ഡെപ്യൂട്ടി
കമൻഡാന്റ് ഓഫീസ്, ചീഫ് ഇൻസ്ട്രക്ടർ ഓഫീസ്, പെർമനന്റ് ഇൻസ്ട്രക്‌ഷൻ സ്റ്റാഫ്‌റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്ത് റൂം എന്നിവയുണ്ടാവും.