karunya
കാരുണ്യ മറൈൻ ആംബുലൻസ് കോഴിക്കോട് ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ അടുത്തപ്പോൾ

ബേപ്പൂർ: അതിവേഗ രക്ഷാപ്രവർത്തനത്തിന് ബേപ്പൂർ ഹാർബറിൽ കാരുണ്യ മറൈൻ ആംബുലൻസ് സജ്ജമായി. അത്യാധുനിക സംവിധാനങ്ങളുള്ള ഈ ബോട്ട് ഇന്നലെ എത്തിയതോടെ മത്സ്യതൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമായത്. 24 മണിക്കൂറും ഇത് രക്ഷാപ്രവർത്തനത്തിനായുണ്ടാകും. കാരുണ്യ മറൈൻ ആംബുലൻസിന് ഒരുക്കിയ സ്വീകരണം വി.കെ.സി മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് ദുരന്തമുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി അതിവേഗം കരയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നതിനുതകുന്ന മറൈൻ ആംബുലൻസ് സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഹാർബറിന്റെ മുഖച്ഛായ തന്നെ മാറും.

ആദ്യഘട്ടത്തിൽ മൂന്ന് മറൈൻ ആംബുലൻസുകൾ നിർമ്മിക്കുന്നതിനാണ് കൊച്ചിൻ ഷിപ്പ് യാർഡുമായി കരാറിലേർപ്പെട്ടത്. ഒരു ബോട്ടിന് 6. 08 കോടി രൂപ നിരക്കിൽ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. 23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും മൂന്ന് മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകൾക്ക് അപകടത്തിൽ പെടുന്ന 10 പേരെ ഒരേ സമയം സുരക്ഷിതമായി കിടത്തി കരയിൽ എത്തിക്കാൻ സാധിക്കും. 700 എച്ച് പി വീതമുള്ള രണ്ട് സ്‌കാനിയ എൻജിനുകൾ ഘടിപ്പിച്ചിട്ടുള്ള ആംബുലൻസുകൾക്ക് പരമാവധി 14 നോട്ടിക്കൽ മൈൽ സ്പീഡ് ലഭ്യമാകും. ഐ ആർ എസ് മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ബോട്ടുകൾ രൂപകല്പന ചെയ്തിട്ടുള്ളത്.

പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഒരുക്കിയിട്ടുള്ള ആംബുലൻസിൽ 24 മണിക്കൂറും പാരാ മെഡിക്കൽ സ്റ്റാഫിന്റെ സേവനം ലഭ്യമാവും. സാങ്കേതിക ജീവനക്കാർ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനിൽ നിന്നുള്ളവരാണ്.

സ്വീകരണച്ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ എം ഗിരിജ അദ്ധ്യക്ഷയായിരുന്നു. ജില്ലാ കളക്ടർ എസ്.സാംബശിവ റാവു, ഫിഷറീസ് ജോയിന്റ് ഡയറക്ടർ പി. അനിൽകുമാർ, നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.കൃഷ്ണകുമാരി, കോർപ്പറേഷൻ വാർഡ് കൗൺസിലർ തോട്ടുങ്ങൽ രജനി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, കെ.പി ചെറിയ ഹുസൈൻ, കെ.വിശ്വനാഥൻ, കരിച്ചാലി പ്രേമൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ (ഫിഷറീസ് സ്റ്റേഷൻ) ലബീബ് തുടങ്ങിയവർ സംബന്ധിച്ചു.