mannath-padnabahan-

വാക്കിലും പ്രവൃത്തിയിലും സമാനതകൾ പുലർത്തിയ മഹാനാണ് സമുദായാചര്യൻ മന്നത്തുപത്മനാഭൻ. സ്വസമുദായ ക്ഷേമത്തിനൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും നൻമയ്ക്കായി ജീവിതാവസാനം വരെ നിസ്വാർത്ഥമായി പ്രവർത്തിച്ച കർമ്മയോഗിയാണ് അദ്ദേഹം. അദൃശ്യസാന്നിദ്ധ്യം കൊണ്ട് എൻ.എസ്.എസിന് മാർഗദീപമായി അദ്ദേഹം നിലകൊള്ളുന്നു.

അദ്ദേഹത്തിന്റെ ഓരോ ജൻമദിനവും കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവർഷവും ജനുവരി 1, 2 തീയതികളിൽ ആഘോഷമാക്കിയിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ജൻമദിനാഘോഷം വേണ്ടെന്നുവക്കുകയായിരുന്നു. പകരം പെരുന്നയിലെ മന്നംസമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും എൻ.എസ്.എസ്. സ്ഥാപനങ്ങളിലും മന്നംജയന്തിആചരണം നടത്തുകയാണ്.
1878 ജനുവരി രണ്ടിനാണ് ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും, വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയം. അഞ്ചാം വയസിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസുവരെ കളരിയാശാന്റെ ശിക്ഷണത്തിൽ കഴിയവേ, നന്നായി എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു. പിന്നീട് ചങ്ങനാശേരിയിലെ സർക്കാർ സ്‌കൂളിൽ ചേർന്നെങ്കിലും സാമ്പത്തിക പരാധീനതകളാൽ പഠനം മുടങ്ങി. പിന്നീട് ഒരു നാടകസംഘത്തിൽ ബാലനടനായി. അനുഗൃഹീതനടൻ എന്ന പേര് രണ്ടുവർഷംകൊണ്ട് സമ്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. ചങ്ങനാശേരി മലയാളം സ്‌കൂളിൽ പഠിച്ച് സർക്കാർ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാദ്ധ്യാപകനെന്ന പേരും സമ്പാദിച്ചു. പിന്നീട് പല സർക്കാർ പ്രൈമറിസ്‌കൂളുകളിലും പ്രഥമാദ്ധ്യാപകൻ ആയി ജോലിനോക്കി. 27-ാം വയസിൽ മിഡിൽ സ്‌കൂൾ അദ്ധ്യാപകൻ ആയിരിക്കുമ്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധ നടപടിയിൽ പ്രതിഷേധിച്ച് രാജിവച്ചു. ഇതിനു രണ്ടുവർഷം മുമ്പ് തുറവൂർ സ്‌കൂളിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോൾ മജിസ്‌ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ, സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർ സമാജ രൂപീകരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം... ഇങ്ങിനെ ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായ പ്രവർത്തനമണ്ഡലം വിപുലമായി. 1914 ഒക്‌ടോബർ 31ന് നായർസമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.
1924ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്നും കാൽനടയായി രാജധാനിയിലേയ്ക്ക് പുറപ്പെട്ട 'സവർണജാഥ', ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയേയും നേതൃപാടവത്തേയും, പ്രക്ഷോഭണ വൈദഗ്ദ്ധ്യത്തേയും വെളിപ്പെടുത്തുന്നു. 1914 ഒക്‌ടോബർ 31 മുതൽ 1945 ആഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി. 1947-ൽ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസിനും, ഉത്തരവാദഭരണ പ്രക്ഷോഭണത്തിനും നേതൃത്വം നൽകി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിലെ പ്രസംഗത്തെ തുടർന്ന് അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. രണ്ടര മാസത്തിനുശേഷം അദ്ദേഹം ജയിൽവിമോചിതനായി. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽ നിന്നു വിജയിച്ച് അദ്ദേഹം നിയമസഭാസാമാജികനായി. 1949 ആഗസ്റ്റിൽ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി. തുടർന്ന് പത്തുകൊല്ലം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കാതെ സാമൂഹ്യപ്രവർത്തനങ്ങളിലും എൻ.എസ്.എസിന്റെ വളർച്ചയിലും ബദ്ധശ്രദ്ധനായി. തിരുക്കൊച്ചി സംസ്ഥാനവും, അനന്തരം കേരളസംസ്ഥാനവും രൂപം പ്രാപിച്ചപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും, രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹം സജീവമായിട്ടില്ല. 1957-ലെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുപാർട്ടി അധികാരത്തിൽ വന്നു. കമ്മ്യൂണിസ്റ്റുഭ രണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നൽകി. ആ കമ്മ്യൂണിസ്റ്റു മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും, പ്രസിഡന്റുഭരണം നടപ്പാവുകയും ചെയ്തു. രാഷ്ട്രീയ സമരരംഗത്ത് അത്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയിൽ അദ്ദേഹം ലോകപ്രസിദ്ധനായി.
സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തെ മികച്ച വാക്മിയാക്കി. പഞ്ചകല്യാണിനിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവിതചരിത്ര നിരൂപണം എന്നീ വിമർശനഗ്രന്ഥങ്ങളും, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര, എന്റെ ജീവിതസ്മരണകൾ എന്നിവയും അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു.
സുദീർഘവും കർമ്മനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മിൽ നിന്ന് യാത്ര പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിദ്ധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവീസ് സൊസൈറ്റിയും അതിനായി ഒരു ക്ഷേത്രമാതൃകയിൽതന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവീസ് സൊസൈറ്റിയുടെ ഏതു നീക്കങ്ങൾക്കും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നാണ്.
നായർസമുദായത്തിന്റെ ഐക്യത്തിനും, സർവീസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും, വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. സംഘടനയുടെ ശക്തിയും ചൈതന്യവും അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങൾ തന്നെ.