പാലാ : പുതുവത്സരപ്പുലരിയിൽ തങ്ങളുടെ വീടുകളിലേക്ക് ടീച്ചറമ്മമാർ കടന്നുവരുന്നത് കണ്ടപ്പോൾ അക്ഷരയ്ക്കും , മിലനും, വാണിക്കും,ദേവനന്ദനയ്ക്കുമൊക്കെ ആദ്യം അതിശയം. വർണ്ണക്കടലാസിൽ പൊതിഞ്ഞ സമ്മാനപ്പൊതി കിട്ടിയപ്പോൾ ആഹ്ലാദം, ഉള്ളിൽ എന്താണന്നറിയാനുള്ള ആകാംക്ഷ... അറിവിന്റെതേൻമധുരം പകരുന്ന ടീച്ചറമ്മമാർ പുതുവത്സര ദിനത്തിൽ മിഠായികളുടെ ഇരട്ടിമധുരവുമായി നെച്ചിപ്പുഴൂരിലും സമീപഗ്രാമങ്ങളിലും സ്‌നേഹത്തിന്റെ മധുരം വിളമ്പി. പാലായ്ക്കടുത്ത് നെച്ചിപ്പുഴൂർദേവീവിലാസം എൻ.എസ്.എസ് എൽ.പി സ്‌കൂളിലെ അദ്ധ്യാപകരാണ് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ പുതുവത്സര ദിനത്തിൽ മധുരസമ്മാനങ്ങളുമായെത്തിയത്.
നിനച്ചിരിക്കാതെ ടീച്ചർമാർ വന്ന് മധുരപ്പെട്ടികൾ സമ്മാനിച്ചപ്പോൾ കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ ആഹ്ലാദമധുരം വിടർന്നു. രക്ഷിതാക്കൾക്കും സന്തോഷം. മാതാപിതാക്കളെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു തങ്ങളുടെ സന്ദർശനമെന്ന് പ്രധാന അദ്ധ്യാപിക ബിന്ദു ജി.നായർ പറഞ്ഞു. നൂറ്റിയിരുപത് കുട്ടികളാണുള്ളത്. ഇവരുടെയെല്ലാം വീടുകളിൽ ഇന്നലെ ചെന്ന് മിഠായിപ്പൊതികൾ വിതരണം ചെയ്തു.
കൊവിഡ്ക്കാലമായിരുന്നതിനാൽ കുഞ്ഞുങ്ങളെ നേരിൽക്കണ്ടിട്ട് എത്രയോ കാലമായി. ചുരുക്കം ചില വീടുകളിലൊക്കെ ഇടയ്ക്ക്‌ പോയിരുന്നു. പുതുവത്സര ദിനത്തിൽ എല്ലാ കുട്ടികളെയും നേരിട്ടൊന്ന് കാണണമെന്നും അവർക്ക് ചെറിയൊരു സമ്മാനം വിതരണം ചെയ്യണമെന്നും അദ്ധ്യാപകർ ഒത്തുചേർന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ബിന്ദു പറഞ്ഞു.
രാവിലെ 9 ന് സ്‌കൂളിൽ നിന്നാരംഭിച്ച സന്ദർശന യാത്രയിൽ അദ്ധ്യാപികമാരായ സ്വാതി സുഭാഷ്, ആരതി രാജ്, മിഥു ഉമേഷ്, അശ്വതി കെ.വി എന്നിവരുമുണ്ടായിരുന്നു. വൈകിട്ട് നാലോടെയാണ് അദ്ധ്യാപികമാരുടെ സ്‌നേഹ മധുരവണ്ടി പര്യടനം പൂർത്തിയാക്കിയത്.