പാലാ: എൽ.ഡി.എഫിലെ ഘടകകക്ഷി തന്നെയാണ് എൻ.സി.പിയെന്നതിൽ ആർക്കും തർക്കം വേണ്ടെന്ന് മാണി സി. കാപ്പൻ എം എൽ എ. പറഞ്ഞു. മുന്നണി മാറ്റത്തെകുറിച്ച് ആലോചിച്ചിട്ടില്ല. അത്തരം വാർത്തകൾ ഭാവനാസൃഷ്ടി മാത്രമാണ്. വാർത്തകൾ ചമയ്ക്കുന്നതിനു പിന്നിൽ തൽപരകക്ഷികളാണെന്നും എം.എൽ.എ പറഞ്ഞു. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാട് മാണി സി. കാപ്പൻ ആവർത്തിച്ചു. എൻ . സി. പി ഒറ്റക്കെട്ടായി നിൽക്കും.
ചുരുങ്ങിയ കാലംകൊണ്ട് പാലായിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. തോട്ടം പുരയിടം പ്രശ്‌ന പരിഹാരം, കന്യാസ്ത്രീകൾക്ക് ചരിത്രത്തിലാദ്യമായി റേഷൻകിറ്റ് തുടങ്ങിയവ നടപ്പാക്കി. റബ്ബറിന് 200 രൂപയും ചിരട്ടപ്പാലിനും ഒട്ടുപാലിനും 150 രൂപ വീതവും താങ്ങുവില ബജറ്റിൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നൽകി . പാലായുടെ ആവശ്യങ്ങൾക്കായി നിരന്തരം ഓടി നടക്കുകയാണ്.
യു.ഡി.എഫിന് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് നിഷേധിക്കാനാകില്ല. വഴിയേ പോകുന്നവർക്ക് പാലാ സീറ്റ് ചോദിക്കാൻ എന്തവകാശമെന്ന് കാപ്പൻ ചോദിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റു നിൽക്കുന്ന ജോസ് കെ. മാണിക്ക് പാലാ ചോദിക്കാൻ അവകാശമില്ല. വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോൾ പല തവണ മത്സരിച്ച സ്വന്തം സീറ്റ് വിട്ടുകൊടുക്കുന്നതല്ലേ ഉചിതമെന്നും അദ്ദേഹം പറഞ്ഞു.