ചങ്ങനാശേരി: വറുത്തരച്ചും വെളിച്ചെണ്ണയിൽ പൊരിച്ചുമൊക്കെയുള്ള വിഭവങ്ങൾ സാധാരണക്കാരായ മലയാളികൾ തത്കാലം മറക്കുന്നതാവും ഉചിതം. തേങ്ങയുടെ വില അനുദിനം ഉയരുന്നതോടെ അടുക്കളയിൽ നിന്ന് ഇവ അകന്നു പോവുകയാണ്.
മുൻപൊക്കെ വീടുകളിലെ പറമ്പിൽ നിന്ന് ആവശ്യത്തിന് തേങ്ങ ലഭിച്ചിരുന്നു. ഇപ്പോൾ തെങ്ങിനുണ്ടായ രോഗബാധയും തേങ്ങയിടാൻ ആളെ കിട്ടാത്തതും മൂലം വീടുകളിൽ അധികം തേങ്ങ ലഭിക്കാത്ത സ്ഥിതിയാണ്. എന്നാൽ ഉപയോഗത്തിൽ കാര്യമായ കുറവുണ്ടായതുമില്ല. ഇതോടെ
ഒരു കിലോയ്ക്ക് അറുപതുരൂപ വരെ വിപണിയിൽ വിലയായി. മുൻകാലങ്ങളിൽ ഒരു തേങ്ങ അഞ്ചു രൂപയ്ക്കു വരെ ലഭിച്ചിരുന്നു. ഇതാണ് ഇത്രയും വില കൂടിയത്. മുൻകാലങ്ങളെ അപേക്ഷിച്ച് തേങ്ങയുടെ ഉത്പാദനം മുന്നിലൊന്നായി കുറഞ്ഞെന്ന് കർഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. ഉത്പാദനം കുറഞ്ഞിട്ടും കൃഷി വകുപ്പ് കാര്യമായ ശ്രദ്ധ ഇക്കാര്യത്തിൽ ചെലുത്തിയില്ല.
ഇപ്പോൾ തമിഴ്നാട്ടിൽനിന്നും മറ്റുമാണ് പ്രധാനമായും വിപണിയിൽ തേങ്ങ എത്തുന്നത്. ഇതും പ്രാദേശിക കർഷകന് വിലവർദ്ധനവിന്റെ ഗുണം ലഭിക്കാത്തതിനു കാരണമാണ്.
കർഷകരിൽ നിന്ന് സംഭരിക്കുന്ന തേങ്ങ സർക്കാർ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ വഴി കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്ത് ചൂഷണം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കർഷകർക്ക് ഗുണമില്ല
തേങ്ങയ്ക്ക് കിലാേ അറുപതു രൂപയും വെളിച്ചെണ്ണയ്ക്ക് 230 രൂപ വരെയും വില ഉയർന്നെങ്കിലും കൊപ്ര വിൽക്കുന്ന ചെറുകിട കർഷകന് ഇതിന്റെ നേട്ടം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വിപണിയിൽ പൊതിച്ച തേങ്ങയാണ് വില്ക്കുന്നത്. തൊണ്ട്, ചകിരി, ചിരട്ട തുടങ്ങിയവ മറ്റ് അസംസ്കൃത ഉത്പന്നങ്ങളായി വില്ക്കപ്പെടുമ്പോഴും കർഷകന് അതിന്റെ വിഹിതം ലഭിക്കുന്നില്ല.