കോട്ടയം: ലഹരി മാഫിയയിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള എക്‌സൈസിന്റെ വിമുക്തി പദ്ധതിയിൽ ചികിത്സ തേടിയത് അയ്യായിരത്തിലേറെ പേർ. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി, ക്രിക്കറ്റ് , ഫുട്ബോൾ മത്സരങ്ങളും എക്സൈസ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം 5043 പേരാണ് പാലായിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയത്. പലരെയും എക്സൈസ് കണ്ടെത്തുകയായിരുന്നു. 3746 പേർ ഒ.പിയിൽ നേരിട്ടെത്തി . ഇതിൽ 298 പേർക്ക് കിടത്തി ചികിത്സ നൽകി. 2494 പേർ തുടർചികിത്സയിലാണ്.
വിമുക്തി ജ്വാല
ബോധവത്കരണത്തിന്റെ ഭാഗമായി വിമുക്തി ജ്വാലയെന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 1300 പേർക്കാണ് കൗൺസിലിംഗ് നടത്തിയത്. വിദ്യാർത്ഥികളെയും ക്ലബുകളെയും ഉൾപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ ക്രിക്കറ്റ് മത്സരങ്ങളും ഫുട്ബോൾ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. 38 ഓൺലൈൻ ക്ലാസുകളും 28 സെമിനാറുകളും നടത്തി.
'മറ്റു വകുപ്പുകളുമായി ചേർന്നു ലഹരി വിമുക്ത പരിപാടികൾ ഇനിയും നടത്തും. ഇതിനോടൊപ്പം ലഹരിക്കടത്ത് തടയുന്നതിന് പരിശോധന കർശനമാക്കുകയും ചെയ്യും. എൻഫോഴ്‌സ്മെൻ്റും ലഹരി വിമോചനവും ഒരു പോലെ തന്നെ നടപ്പാക്കുന്നതിനാണ് പദ്ധതി.
എ.ആർ സുൽഫിക്കർ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ
കോട്ടയം