
ചങ്ങനാശേരി : ശോചനീയാവസ്ഥയിലായ നഗരസഭ പാർക്ക് മുഖംമിനുക്കും. എം.സി റോഡിൽ എസ്.ബി കോളേജിന് സമീപമുള്ള നഗരസഭ പാർക്ക് പ്രവർത്തനരഹിതമായിട്ട് ഒരു വർഷം പിന്നിടുകയാണ്. 2017- 18ൽ പാർക്കിന്റെ നടത്തിപ്പ് ലേലത്തിലൂടെ നൽകിയെങ്കിലും കനത്ത മഴ മൂലം മാസങ്ങളോളം വരുമാനമില്ലാതെ വന്നതിനാൽ വാടക അടയ്ക്കാൻ നിവൃത്തിയില്ലാതെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. നിരവധി റൈഡുകളും സ്ഥാപിച്ചിരുന്നു. പാർക്ക് പുനർലേലം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചെങ്കിലും മുൻകാല നിരക്കിൽ നിന്ന് തുക കുറവായതിനാൽ ലേല നടപടികൾ വിജയിച്ചില്ല.
പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കും
പാർക്ക് മനോഹരമാക്കിയും പൂവക്കാട്ടുച്ചിറക്കുളത്തിൽ ബോട്ടിംഗും ഏർപ്പെടുത്തി ആളുകൾക്ക് വിനോദത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. ഒരേക്കറിൽ കൂടുതൽ സ്ഥലസൗകര്യം ഇവിടെയുണ്ട്. നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പ്രവേശന കവാടത്തിൽ കൗണ്ടറുകളും കോഫീ ഷോപ്പുകളും നിർമ്മിച്ച് കൂടുതൽ മനോഹരമാക്കും. കുട്ടികൾക്കും മുതിർന്നവർക്കും വിശ്രമിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള ഉപകരണങ്ങൾ പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.
ചെയർപേഴ്സൺ പാർക്ക് സന്ദർശിച്ചു
ചെയർപേഴ്സൺ സന്ധ്യാ മനോജ്, വൈസ് ചെയർമാൻ ബെന്നി ജോസഫ്, വാർഡ് കൗൺസിലർ പ്രീയ രാജേഷ്, സെക്രട്ടറിയുടെ പി.എ എൻ. അജിത് കുമാർ എന്നിവർ പാർക്ക് സന്ദർശിച്ചു. പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനൊപ്പം മൂന്നു വർഷത്തേക്ക് പാർക്ക് പ്രവൃത്തിപ്പിക്കുന്നതിനുള്ള കാലാവധി നൽകി ലേല നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
കാടുമൂടിയ പാർക്ക് വൃത്തിയാക്കി വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി പാർക്ക് തുറന്നുകൊടുക്കും
സന്ധ്യാ മനോജ്, നഗരസഭാ ചെയർപേഴ്സൺ