പൊൻകുന്നം: ശ്വാസതടസ്സം മൂലം അവശനിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആരും സഹായിക്കാതെ വന്നതോടെ ആശ്രയമായത് ആംബുലൻസ് ഡ്രൈവറും ജനമൈത്രി പൊലീസും. തോണിപാറ പുത്തൻപുരയ്ക്കൽ മനോജി(ജോബിൻ ജോൺ42)നാണ് ഇവർ തുണയായത്.
ജന്മനാ വൈകല്യമുള്ള ആളാണ് മനോജ്. അടുത്തിടെ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് പരിശോധനയിൽ കൊവിഡ് നെഗറ്റീവായി. ശാരീരിക പ്രശ്‌നങ്ങൾ അലട്ടിയ മനോജിന് കഴിഞ്ഞ ദിവസം രാത്രിയിൽ വീണ്ടും ശ്വാസതടസം അനുഭവപ്പെട്ടു. സഹായത്തിന് പലരെയും വിളിച്ചെങ്കിലും കൊവിഡ് ഭയത്താൽ ആരും എത്തിയില്ല.
പിന്നീട് കുന്നുംഭാഗത്തെ ഹാർട്ട് ബീറ്റ്‌സ് എന്ന ആംബുലൻസിന്റെ ഡ്രൈവർ അരുൺ വിവരമറിഞ്ഞ് വീട്ടിലെത്തി ആശുപത്രിയിലെത്തിക്കാൻ തയാറായി. മനോജിനെ ആംബുലൻസിൽ കയറ്റാൻ സഹായിക്കാനും ആരുമുണ്ടായില്ല. ഇദ്ദേഹത്തിന്റെ അച്ഛൻ ജോണി അർബുദ ബാധിതനായി കിടപ്പിലാണ്.
തുടർന്ന് അരുൺ പൊൻകുന്നം ജനമൈത്രി പൊലീസിൽ വിവരമറിയിച്ചതോടെ ടീം സ്ഥലത്തെത്തി. എ.എസ്.ഐ.ബിനു, പൊലീസ് ഉദ്യോഗസ്ഥരായ സന്ദീപ്, ശ്രീകുമാർ എന്നിവർ ചേർന്ന് മനോജിനെ ആംബുലൻസിൽ കയറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു.