ചങ്ങനാശേരി: ചങ്ങനാശേരി ബൈപ്പാസ് റോഡിൽ ളായിക്കാട് ഭാഗത്ത് വഴിയോരത്ത് നട്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തണൽമരങ്ങളും മാവുകളും വെട്ടിക്കളഞ്ഞ് ബൈപ്പാസ് റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്താതെ ഇവയെ സംരക്ഷിച്ചുകൊണ്ട് നവീകരണം പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. സി.എഫ്. തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ചിലവഴിച്ച് റോഡരികുകളിൽ നടപ്പാതയും സംരക്ഷണവേലിയുമാണ് ഒരുക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 250 മീറ്റർ നടപ്പാതയുടെയും വേലിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
2015 ൽ ചങ്ങനാശേരി എസ്.ബി. കോളജ് എൻ.സി.സി ആർമി വിംഗ് കോട്ടയം സോഷ്യൽ ഫോറസ്ട്രി, നേച്ചർ സൊസൈറ്റിയും ചേർന്ന് സംയുക്തമായിട്ട് ഗാന്ധി ജയന്തി ദിനത്തിലാണ് ബൈപ്പാസ് റോഡരികിൽ 100 നാട്ടുമാവ് തൈകൾ നട്ടത്. കൂടാതെ, വിവിധയിനങ്ങളിൽപ്പെട്ട വൃക്ഷത്തൈകളും ഇവിടെ നട്ടു പരിപാലിച്ചു പോരുന്നുണ്ട്. എന്നാൽ, ബൈപ്പാസ് റോഡിലെ മാലിന്യ നിക്ഷേപത്തിന്റെ അനന്തരഫലമായും തൊഴിലുറപ്പ് പദ്ധതിയുടെ ജോലികൾക്കിടയിലും ഇവയിലേറെയും നശിച്ചുപോയി. കക്കൂസ് മാലിന്യം, വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം, അറവ്ശാലകളിലെ മാലിന്യം തുടങ്ങിയ വഴിയോരത്ത് തള്ളുന്നത് ഇവിടെ പതിവാണ്. ഇതുമൂലമുള്ള ദുർഗന്ധവും അസഹനീയമാണ്. ആറോളം നാട്ടുമാവുകളാണ് ഇപ്പോൾ വളർന്നു നിൽക്കുന്നത്. ബൈപ്പാസ് നവീകരണ പ്രവർത്തങ്ങൾ ഈ ഭാഗത്തേക്ക് എത്തുമ്പോൾ മാവ് സംരക്ഷിച്ചു കൊണ്ടാവണം നടപ്പാത നിർമ്മിക്കേണ്ടതെന്ന് നാട്ടുകാർ പറയുന്നു. ആറ് വർഷമായി എസ്.ബി കോളജ് എൻ.സി.സി ആർമി വിങ്ങിന്റെ നേതൃത്വത്തിലാണ് മാവുകൾ സംരക്ഷിക്കുന്നത്. നിലവിൽ നടപ്പാതയും സംരക്ഷണ വേലിയും നിർമ്മിക്കുന്ന ഭാഗത്ത് ഓരോ മീറ്റർ അകലത്തിൽ കോൺക്രീറ്റ് റിംഗ് നിർമ്മിച്ചു നൽകിയാൽ ഇവിടെ മരങ്ങൾ നട്ട് സോഷ്യൽ ഫോറസ്ട്രി വകുപ്പുമായി സഹകരിച്ച് തുടർ സംരക്ഷണം ഏറ്റെടുക്കാൻ ചങ്ങനാശേരി എസ്.ബി കോളജ് എൻ.സി.സി വിംഗ് ഒരുക്കമാണ്. ഇത് നടപ്പിലാക്കിയാൽ ഇവിടെ സൗന്ദര്യവത്കരണത്തിനൊപ്പം നാലുമണിക്കാറ്റ് മാതൃകയിൽ ആളുകളെ ആകർഷിക്കാൻ കഴിയുന്ന തരത്തിൽ വിശ്രമത്തിന് ബഞ്ചുകൾ സ്ഥാപിക്കാനും സാധിക്കും. ഇതിലൂടെ പ്രദേശത്ത് മാലിന്യ കൂമ്പാരങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കാനും സാധിക്കും. എം.സി റോഡിലൂടെ എത്തുന്ന ദീർഘദൂര യാത്രക്കാരെയും ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള സൗന്ദര്യവത്കരണ പരിപാടികൾ നടപ്പാക്കുകയും കുട്ടികൾക്കായി ഒരു മിനി പാർക്ക് ക്രമീകരിക്കുകയും ചെയ്താൽ നഗരസഭയ്ക്ക് വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.