chalachira

ചങ്ങനാശേരി : ആഴംകൂട്ടി ശുചീകരിച്ചിട്ടും ഫലമുണ്ടായില്ല. ചാലച്ചിറ തോട്ടിൽ മാലിന്യങ്ങൾ നിറയുകയാണ്. ഒപ്പം പകർച്ചവ്യാധി ഭീഷണിയും. രണ്ടു പതിറ്റാണ്ടുകളായി മാലിന്യം നിറഞ്ഞ് പ്രദേശവാസികളെ വീർപ്പുമുട്ടിച്ചിരുന്ന ചാലച്ചിറ തോട് ശുചീകരിക്കുന്നതിനായി ഇത്തിത്താനം വികസനസമിതിയുടെ നേതൃത്വത്തിൽ കളക്ടറുടെ അദാലത്തിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് കളക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചെലവഴിച്ച് 2020 ജൂൺ 13 നാണ് ആഴം കൂട്ടി ശുചീകരിച്ചത്.

ചെമ്പുചിറ-പൊൻപുഴ തോട്ടിലൂടെയാണ് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്. ഇത് നശിക്കാതെ തോട്ടിലും പാടത്തും തങ്ങികിടക്കുകയാണ്. തോട്ടിലേക്ക് വീട്ടുമാലിന്യങ്ങൾ വലിച്ചെറിയുന്നതും നിത്യസംഭവമാണ്. ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചിട്ടും നടപടിയൊന്നുമില്ല.

നിയമം നോക്കുകുത്തി

ജലം മലിനമാക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി നടപടി സ്വീകരിക്കാൻ നിയമമുണ്ട്. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായവും ലഭിക്കും. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. എന്നിട്ടും അധികൃതർക്ക് അനക്കമില്ല.

കുടിവെള്ള പദ്ധതികൾക്കുള്ള വെള്ളം

ജലനിധി പദ്ധതി അടക്കം നാല് കുടിവെള്ള പദ്ധതികൾക്കാവശ്യമായ വെള്ളം എത്തുന്നത് ചാലച്ചിറ തോട്ടിൽ നിന്നുമാണ്. പ്രാഥമിക ആവശ്യങ്ങൾക്കും മറ്റും നിരവധിപ്പേരാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നത്. കിണറുകളിലേക്കും ജലാശയങ്ങളിലേക്കും ഈ വെള്ളമാണ് ഉറവയായി എത്തുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളെ ഏൽപ്പിക്കണം

കുറിച്ചി ഗ്രാമപഞ്ചായത്തിലെ എട്ട്, 9, 10, 11, 13 വാർഡുകളിലൂടെയാണ് ചാലച്ചിറ തോട് ഒഴുകുന്നത്. തോട് ശുചീകരിക്കുന്നതിനായി ഈ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കി ഓരോമാസവും തോടിന്റെ ശുചീകരണം ഉറപ്പാക്കണമെന്ന് ഇത്തിത്താനം വികസനസമിതിയോഗം ആവശ്യപ്പെട്ടു.