വൈക്കം : പ്രകൃതി ക്ഷോഭത്തിൽ കൃഷി നാശം സംഭവിക്കുന്ന കർഷകരെ സഹായിക്കാൻ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്റിയുടെ വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്ന തലയാഴം പഞ്ചായത്തിലെ കർഷകർക്ക് ആനൂകൂല്യങ്ങൾ ലഭിച്ചില്ലെന്ന് പരാതി. ഇതിലേക്ക് ഉയർന്ന പ്രീമിയം അടച്ച് സഹായത്തിനായി കാത്തിരുന്ന കർഷകരെ നിരാശപ്പെടുത്തുന്ന നടപടികളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വനം സൗത്ത് പാടശേഖരം സമിതി ആരോപിച്ചു.

നഷ്ടപരിഹാരം സംബന്ധിച്ച് തിരുവനന്തപുരം അഗ്രികൾച്ചറൽ ഇൻഷ്വറൻസ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കൃഷി നാശം സംബന്ധിച്ച് സർക്കാർ ഓർഡർ ഇതുവരെയും ലഭിച്ചില്ലെന്ന മറുപടിയാണ് കിട്ടിയത്. പദ്ധതിയെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും കർഷകർക്ക് നൽകുന്നില്ലെന്നും പരാതിയുണ്ട്.

ഏക്കറിന് പ്രീമിയം 640

ഏക്കറിന് 640 പ്രീമിയം അടച്ചാണ് കർഷകർ പദ്ധതിയിൽ അംഗങ്ങളായത്. ആനുകൂല്യങ്ങൾ വൈകുന്ന പക്ഷം കൃഷിഭവന് മുന്നിൽ കുത്തിയിരുപ്പു സമരവും പ്രധാനമന്ത്റിയ്ക്ക് കൂട്ട ഇ-മെയിലുകളും അയക്കാനാണ് കർഷകരുടെ തീരുമാനമെന്ന് പാടശേഖരംസമിതി പ്രസിഡന്റ് സിബിച്ചൻ ഇടത്തിൽ പറഞ്ഞു. കൃഷി നാശം സംഭവിച്ച മേഖലകൾ സി.കെ.ആശ എം.എൽ.എയും, കൃഷി ഭവൻ ഉദ്ധ്യോഗസ്ഥരും സന്ദർശിച്ചു.