കുമരകം : മെത്രാൻ കായലിന്റെ പുറം ബണ്ടിൽ മൂന്ന് സ്ഥലങ്ങളിൽ അള്ള വീണതിനെ തുടർന്ന് നെൽകൃഷി പ്രതിസന്ധിയിലായി. 75 ദിവസം പ്രായമായ പുഞ്ചകൃഷി സംരക്ഷിക്കാൻ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കർഷകർ ശ്രമം നടത്തുന്നു . കിഴക്കേ പുറംബണ്ടിന്റെ ഷട്ടർമട, തെക്കേപുറം ബണ്ടിന്റെ ഷട്ടർമട , പള്ളിക്കായലിനോടു ചേർന്നുള്ള പുറമട എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം അള്ള രൂപപ്പെട്ടത് അള്ള ഉടൻ അടച്ചില്ലെങ്കിൽ മടവീഴ്ചയും കൃഷി നാശവും ഉണ്ടാകാം.
കേവലം രണ്ട് മീറ്റർ മാത്രം വീതിയുള്ള, 6000 മീറ്റർ നീളമുള്ള മെത്രാൻകായലിന്റെ പുറംബണ്ട് തീർത്തും ബലഹീനമാണ്. പുറംബണ്ടിന്റെ പകുതിയോളം ഭാഗം കായൽ പ്രദേശമാണ് . ഇവിടെ കായലിൽ നിന്നുള്ള വലിയ മർദ്ദം ഉണ്ടാകുന്നതും അപകടകരമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ബണ്ടിന്റെ അകവശം വിതി കൂട്ടുകയും ഉയരം വർദ്ധിപ്പിക്കുകുകയും വേണം. ഇപ്പോൾ അള്ള അടച്ച് വെള്ളം കയറുന്നത് തടയാനുള്ള പരിശ്രമമാണ് നടത്തുന്നത് . കൽക്കെട്ടിന് പുറത്ത് ഏരി നാട്ടി കറുത്ത പ്ലാസ്റ്റിക് പടുത വിരിച്ച് കട്ടയും കച്ചിയും ഇട്ട് അള്ള അടയ്ക്കാനാണ് ശ്രമം. എട്ടുവർഷം തരിശായി കിടന്നതിന് ശേഷം പുഞ്ചകൃഷി ഇറക്കുന്നതിനാൽ യന്ത്രം ഉപയോഗിച്ചു വിളവെടുപ്പു നടത്തണമെങ്കിൽ നിലം നല്ല നിലയിൽ ഉണങ്ങണം . അള്ള പൂർണമായും അടച്ചില്ലെങ്കിൽ വെള്ളം തീർത്തും വറ്റിച്ച് നിലം ഉണക്കാനോ കൊയ്ത്ത് യന്ത്രം ഇറക്കാനോ കഴിയാത്ത അവസ്ഥ ഉണ്ടാകും.
ജലനിരപ്പുയർന്നത് ഭീഷണി
തണ്ണീർമുക്കം ബണ്ട് വേലിയിറക്ക സമയത്ത് ഉയർത്തി കുട്ടനാട്ടിലെ ജലനിരപ്പ് കഴിഞ്ഞ ആഴ്ച വരെ ക്രമീകരിച്ചിരുന്നു . എന്നാൽ ഇടയ്ക്ക് ജലനിരപ്പ് കുറഞ്ഞതും മത്സ്യതൊഴിലാളികളുടെ സമരവും മൂലം ബണ്ട് ഷട്ടറുകൾ പൂർണമായും അടച്ചു . ഇപ്പോൾ അപ്പർകുട്ടനാട്ടിലെ ജലനിരപ്പ് വീണ്ടും വർദ്ധിച്ചതാണ് നെൽക്കൃഷിക്ക് ഭീഷണിയായത് . വേനൽ കാലത്ത് ഇത്തരത്തിൽ ജലാശയങ്ങളിൽ ജലനിരപ്പുയരുന്നത് അസാധാരണമാണ് .
'വേലിയിറക്ക സമയത്ത് ഷട്ടർ ഉയർത്തി ഒന്നര അടിയെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നത് മെത്രാൻകായലിനു മാത്രമല്ല മറ്റു പാടങ്ങൾക്കും ഭീഷണിയാണ്. തൊട്ടു കിഴക്കുവശത്തുള്ള പത്ത്പങ്ക് പാടശേഖരത്തിന്റെ പല ഭാഗങ്ങളിലും കവിഞ്ഞു കയറാൻ തുടങ്ങിയിട്ടുണ്ട്.'
ബി.സുനൽ, കൃഷി ഓഫീസർ, കുമരകം