പാലാ : ശ്രീനാരായണ ഗുരുദേവതൃക്കൈകളാൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഇത്തവണ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിനാൽ ക്ഷേത്രച്ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇന്ന് വൈകിട്ട് 7 നും 7.48 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടക്കുന്ന കൊടിയേറ്റിന് ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥ സ്വാമി, മേൽശാന്തി സനീഷ് വൈക്കം എന്നിവർ കാർമികത്വം വഹിക്കും. ഇടപ്പാടി ഷണ്മുഖപ്രിയ ഭജനസംഘം ഭജന അവതരിപ്പിക്കും. കൊടിയേറ്റിന് ശേഷം പുഷ്പാഭിഷേകവുമുണ്ട്.
നാളെ മുതൽ 26 വരെ പുലർച്ചെ 5 ന് മഹാഗണപതിഹോമം, ഗുരുപൂജ, ശിവപൂജ എന്നിവയുണ്ട്. 8.30 ന് രഥത്തിൽ കാഴ്ചശ്രീബലി എഴുന്നള്ളത്ത്, 9 ന് കലശവും കലശാഭിഷേകവും. വൈകിട്ട് 6 ന് കാഴ്ചശ്രീബലി, 6.45 ന് ദീപാരാധന, 7.15ന് വിളക്കിനെഴുന്നള്ളത്ത്, 8 ന് അത്താഴപൂജ. 27 ന് പള്ളിനായാട്ട്, രാവിലെ 8.30 ന് കാഴ്ചശ്രീബലി, പറയെടുപ്പ്. 9 ന് ശ്രീഭൂതബലി, കലശം, കലശാഭിഷേകം, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.45 ന് വിശേഷാൽ ദീപാരാധന, സമൂഹപ്രാർത്ഥന, 11 ന് പള്ളിനായാട്ട് പുറപ്പാട്, 11.30 ന് പള്ളിക്കുറുപ്പ്. 28 ന് രാവിലെ 11 ന് കാവടി അഭിഷേകം, 2.30 ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, 4 ന് വിലങ്ങുപാറ കടവിൽ ആറാട്ട്. തുടർന്ന് ആറാട്ട്‌സദ്യ, 5 ന് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രകവാടത്തിൽ ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം, ഇറക്കിപ്പൂജ, ദീപാരാധന തുടർന്ന് ആറാട്ട് വരവ് ആറാട്ട് വിളക്ക്, വലിയ കാണിക്ക, കൊടിക്കീഴിൽ പറയെടുപ്പ്, കലശം, മംഗളാരതി. പള്ളിവേട്ടയ്ക്കും ആറാട്ടിനും ഇത്തവണ ആനയെഴുന്നള്ളത്ത് ഉണ്ടായിരിക്കുന്നതല്ല. ഇതിനുപകരം ഭഗവാനെ പ്രത്യേകം പല്ലക്കിലാണ് എഴുന്നള്ളിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ആറാട്ട് ദിവസം രാവിലെ 10 മുതൽ 1 വരെ കാവടി വഴിപാടിന് സൗകര്യമുണ്ടായിരിക്കും.