കോട്ടയം: ജില്ലയിലെ സാഹസിക വിനോദ ടൂറിസം പ്രേമികൾക്കായി കാൽ ലക്ഷം രൂപ മുടക്കി കയാക്കിംഗ് അടക്കമുള്ള ജല വിനോദങ്ങൾക്കായുള്ള ഉപകരണങ്ങൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കോടിമതയിലെ ഒാഫീസിൽ എത്തിച്ചു. കോടിമത, ചങ്ങനാശേരി, കുമരകം, കളത്തിക്കടവ്, പാറയ്‌ക്കൽക്കടവ് എന്നിവിടങ്ങളിലേയ്ക്കായാണ് ഇവ കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പദ്ധതി ആവിഷ്കരിച്ചതെങ്കിലും കൊവിഡിനെ തുടർന്ന് ടൂറിസം കേന്ദ്രങ്ങൾ അടച്ചതോടെ വൈകുകയായിരുന്നു.
നേരത്തെ കോടിമതയിൽ സാഹസിക ജല ടൂറിസത്തിനു പദ്ധതി തയ്യാറാക്കുകയും ഉപകരണങ്ങൾ എത്തിക്കുകയും ചെയ്‌തിരുന്നതാണ്. അവിടെ വാക്ക് വേയും മറ്റും നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആളുകൾ എത്താഞ്ഞതോടെ പ്രവർത്തനം അവസാനിപ്പിക്കുകയാണുണ്ടായത്.
'സാഹസിക ടൂറിസത്തിനുള്ള ഉപകരണങ്ങൾ എത്തിക്കുന്നതോടെ ജില്ലയിലെ പ്രാദേശിക ടൂറിസം തന്നെ സജീവമാകും. കുടുംബങ്ങൾക്ക് സായാഹ്നങ്ങളിൽ ഒന്നിച്ചിരിക്കുന്നതിനുള്ള അവസരം കൂടി ഒരുക്കും. .'
- ബിന്ദു നായർ, സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ