കോട്ടയം: ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും കൊവിഡിന്റെ പേര് പറഞ്ഞ് പദ്ധതി നിർവഹണത്തിൽ ഉഴപ്പുന്നു. സാമ്പത്തികവർഷം തീരാൻ രണ്ട് മാസം ശേഷിക്കേ 56.32 ശതമാനം തുകയാണ് ജില്ല വിനിയോഗിച്ചത്. സംസ്ഥാനത്ത് ആറാം സ്ഥാനമാണ് ജില്ലയ്ക്ക്.
379.54 കോടിയിൽ 213.74 കോടി രൂപയേ ഇതുവരെ ചെലവാക്കിയിട്ടുള്ളൂ. കൊവിഡും പിന്നാലെ വന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മൂലം ടെൻഡർ, കരാർ നടപടികൾ വൈകിയെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം. അയ്മനം പഞ്ചായത്താണ് പദ്ധതി നിർവഹണത്തിൽ മുന്നിൽ. പാറത്തോട് പഞ്ചായത്തും ഈരാറ്റുപേട്ട, ചങ്ങനാശേരി നഗരസഭകളുമാണ് ഏറ്റവും പിന്നിൽ. ഈ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് അമ്പത് ശതമാനത്തിനും താഴെയാണ്. ളാലം, വെളിയന്നൂർ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ ബ്ളോക്കു പഞ്ചായത്തുകളും അമ്പത് ശതമാനത്തിന് മുകളിൽ പണം ചെലവഴിച്ചിട്ടുണ്ട്. മാതൃകയാവേണ്ട ജില്ലാ പഞ്ചായത്ത് 53.52% തുകയാണ് വിനിയോഗിച്ചത്.
പഞ്ചായത്തുകൾ മുന്നിൽ (ശതമാനം):
അയ്മനം: 76.04
മരങ്ങാട്ടുപിള്ളി: 70.72
മറവൻതുരുത്ത്: 70.56
പിന്നിൽ
മേലുകാവ്: 42.35
പാറത്തോട്: 45.26
കടനാട് 46.01
ബ്‌ളോക്ക് പഞ്ചായത്ത് മുന്നിൽ:
ളാലം: 75.87
കാഞ്ഞിരപ്പള്ളി: 73.62
ഈരാറ്റുപേട്ട: 72.93
പിന്നിൽ
വൈക്കം: 55.24
മാടപ്പള്ളി : 56.83
പള്ളം: 57.23
നഗരസഭകൾ മുന്നിൽ:
പാലാ: 54.82
വൈക്കം: 52.22
കോട്ടയം:48.18
പിന്നിൽ
ഈരാറ്റുപേട്ട: 40.4
ചങ്ങനാശേരി :42.27
ഏറ്റുമാനൂർ: 44.14