ഏറെ കോളിളക്കം സൃഷ്ടിച്ച അഭയക്കേസിൽ 28 വർഷങ്ങളുടെ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ വിധി വന്നിരിക്കുന്നു
നീണ്ട ഇരുപത്തിയെട്ട് വർഷങ്ങൾ. ഒടുവിൽ ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്ന് സിസ്റ്റർ അഭയയ്ക്ക് നീതി കിട്ടി. അഭയയ്ക്കും കുടുംബത്തിനും ഭ്രാന്താണെന്നും ആത്മഹത്യാ പ്രവണതയുമായാണ് അഭയ ജീവിച്ചതെന്നും പറഞ്ഞ് കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ചിനും പൊലീസിനും അതോടെ നാണക്കേടായി. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം നയിച്ച ജോമോൻ പുത്തൻപുരയ്ക്കലിന് അഭിമാന നിമിഷവും.
കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ സെന്റ് ജോസഫ് കോൺഗ്രഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന സിസ്റ്റർ അഭയയുടെ ( 21 ) മൃതദേഹം 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ കണ്ടത്. ആത്മഹത്യയാക്കാനായിരുന്നു പൊലീസ് ശ്രമം. ഇൻക്വസ്റ്റ് കൃത്യമായിരുന്നില്ല. ശാസ്ത്രീയ തെളിവു ശേഖരണം നടത്തിയില്ല. തെളിവുകൾ നശിപ്പിച്ച് പൊലീസും ക്രൈംബ്രാഞ്ചും കേസില്ലാതാക്കി.ആത്മഹത്യയാണെന്ന കണ്ടെത്തലോടെ കേസ് അവസാനിപ്പിച്ചു. ആക്ഷൻകൗൺസിലിന്റെ ശ്രമത്തിലാണ് സി.ബി.ഐ വന്നത്.
സി.ബി.ഐ ഡിവൈ.എസ്.പി വർഗീസ്. പി തോമസ് അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി. പിന്നീട് സി.ബി.ഐ നാണംകെട്ട കളി നടത്തി. ആത്മഹത്യയാക്കാൻ സി.ബി.ഐ എസ്.പി വി.ത്യാഗരാജൻ സമ്മർദ്ദം ചെലുത്തിയതിനാൽ ഡിവൈ.എസ്.പി വർഗീസ് സ്വയം വിരമിച്ചു. ഡി.ഐ.ജി എം.എൽ ശർമ്മയുടെ ഡമ്മി പരീക്ഷണത്തോടെ കേസ് ശ്രദ്ധേയമായെങ്കിലും പ്രതികളെ കണ്ടെത്താനാവാതെ കേസ് അവസാനിപ്പിക്കാൻ മൂന്നുവട്ടം സി.ബി.ഐ ശ്രമിച്ചു. 2008 നവംബറിൽ ഡിവൈ.എസ്.പി ആയിരുന്ന നന്ദകുമാർ നായർ അന്വേഷണം ഏറ്റതോടെ, ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിലായി. തെളിവു നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി.മൈക്കിളിനെ സി.ബി.ഐ പ്രതിയാക്കിയെങ്കിലും ഹൈക്കോടതി റദ്ദാക്കി.
സിബിഐയുടെ കണ്ടെത്തലുകൾ
പൊലീസിന്റെ അട്ടിമറികൾ
അട്ടിമറികൾക്കൊടുവിലെ വിജയം
ഇരുപത്തിയെട്ടു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ സിസ്റ്റർ അഭയ വധക്കേസിലെ കുറ്റവാളികളെ ജീവപര്യന്തം തുറുങ്കിലടച്ച കോടതി വിധി നീതിയുടെ പ്രകാശ ഗോപുരമായി. കോൺവെന്റിലെ കുശിനിക്കാരിക്കു വേണ്ടി, മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകരെ ഇറക്കിയെങ്കിലും സി.ബി.ഐ സ്പെഷ്യൽ പ്രോസിക്യൂട്ടർ എം.നവാസിന്റെ വാദങ്ങളാണ് കോടതി അംഗീകരിച്ചത്. കള്ളന്റെ മൊഴിക്ക് വിശ്വാസ്യതയില്ലെന്ന് വാദം ഉയർന്നെങ്കിലും കോടതി അടയ്ക്കാ രാജുവിന്റെ മൊഴിയാണ് വിശ്വസിച്ചത്. കേസിൽ ഇടപെടുന്നതിന് ജോമോൻ പുത്തൻപുരയ്ക്കലിനെ വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരുന്ന കെ.ജി.ബാലകൃഷ്ണൻ റദ്ദാക്കിയില്ലായിരുന്നെങ്കിൽ കേസിന്റെ ഗതി മറ്റൊന്നായേനെ. സിസ്റ്റർ അഭയയുടെ മൃതദേഹം കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ കണ്ടപ്പോൾ മുതൽ അട്ടിമറികളായിരുന്നു.
വിചാരണ 473 ദിവസം: ശിക്ഷ 227 പേജിൽ
സിസ്റ്റർ അഭയ കൊലക്കേസിൽ 473 ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് 227 പേജുള്ള വിധി സി.ബി.ഐ പ്രത്യേക കോടതി പുറപ്പെടുവിച്ചത്. 2011ലാണ് അഭയാ കേസ് എറണാകുളം സി.ബി.ഐ കോടതിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
സി.ബി.ഐയുടെ കുറ്റപത്രത്തിൽ നാല് പ്രതികളുണ്ടായിരുന്നു. ഫാ. തോമസ്.എം.കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന സി.സി. അഗസ്റ്റിൻ എന്നിവരായിരുന്നു പ്രതികൾ. ഇൻക്വസ്റ്റ് തിരുത്തി തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട അഗസ്റ്റിൻ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് ആത്മഹത്യ ചെയ്തു. വിചാരണയില്ലാത വിട്ടയയ്ക്കണമെന്ന് എട്ട് വർഷം ഹെെക്കോടതിയിലും സുപ്രീംകോടതിയിലുമായി പ്രതികൾ നിയമപോരാട്ടം നടത്തിയതാണ് വിചാരണ വൈകിപ്പിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. ഇതിനിടെ രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കി. 133 സാക്ഷികളുണ്ടായിരുന്ന കേസിൽ നിർണ്ണായക സാക്ഷികളടക്കമുളളവർ കൂറുമാറിത്തുടങ്ങിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരടക്കം 49 സാക്ഷികളിലേക്ക് പ്രോസിക്യൂഷൻ സാക്ഷിവിസ്താരം ചുരുക്കി. വിധിന്യായത്തിലുടനീളം പ്രതികളുടെ വഴിവിട്ട ബന്ധത്തെയും, തെളിവ് നശിപ്പിക്കാൻ പ്രതികൾ ബോധപൂർവം ശ്രമിച്ചതിതിനെയും കുറിച്ച് കോടതി പ്രതിപാദിക്കുന്നു. സാക്ഷി മൊഴികളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കി സി.ബി.ഐ നടത്തിയ വാദം കോടതി അംഗീകരിച്ചു. ഇതിന് ബലമേകാൻ ഫോറൻസിക് പരിശോധനാഫലം, പോസ്റ്റ് മോർട്ടം റിപ്പോർട്ട് , സിസ്റ്റർ സെഫിയുടെ വൈദ്യ പരിശോധനാഫലം എന്നിവ മാത്രമാണ് സി.ബി.ഐ ഉപയോഗിച്ചത്. ശാസ്ത്രീയ പരിശോധനകളായ ബ്രെയിൻ മാപ്പിംഗ്, ബ്രെയിൻ ഫിംഗർ പ്രിന്റ് ടെസ്റ്റ് , പോളീഗ്രാഫ് ടെസ്റ്റ് , നാർക്കോ പരിശോധനാഫലങ്ങൾ എന്നിവ തെളിവായി പരിഗണിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.