farmers

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭം മുപ്പത്തിയേഴാം ദിവസത്തിലേക്ക്. ബദൽ നിർദേശം നൽകണമെന്ന സർക്കാരിന്റെ ആവശ്യം കർഷക സംഘടനകൾ തളളി. നിയമം പിൻവലിക്കാതെ ഒത്തുതീർപ്പുണ്ടാകില്ലെന്ന് അറിയിച്ച് സംഘടനകൾ സർക്കാരിന് കത്ത് നൽകി.

വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിളിച്ച അഞ്ചാമത്തെ യോഗത്തിലും സമവായം ആയില്ല. അതേസമയം, കർഷക സംഘടനകൾ മുന്നോട്ടുവച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിൻവലിക്കുക, വയൽ അവശിഷ്‌ടങ്ങൾ കത്തിക്കുന്നതിന് എതിരെയുളള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുളള നിയമത്തിന്റെ കാര്യത്തിലും കൂടുതൽ ചർച്ചകൾ ജനുവരി നാലിന് നടക്കും.

വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ. ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ വേറിട്ട രീതിയിലാണ് പുതുവർഷം ആഘോഷിച്ചത്. സമരത്തിനിടെ മരിച്ച കർഷകരുടെ സ്‌മരണയ്ക്ക് മുന്നിൽ ദീപാഞ്ജലി അർപ്പിച്ചാണ് കർഷകർ പുതുവർഷം ആഘോഷിച്ചത്. പുതുവർഷത്തിൽ കേന്ദ്ര സർക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്നാണ് കർഷകർ പറയുന്നത്.