തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്‌പീക്കർക്ക് എതിരെയുണ്ട്. ഇതേ തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തുമാണ് ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്‌പീക്കർ ആവശ്യപ്പെട്ടുവെന്ന് മൊഴി നൽകിയത്. ഇരുവരും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്‌പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉളളത്. അടുത്ത ആഴ്‌ച നോട്ടീസ് നൽകി സ്‌പീക്കറെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിക്കാനാണ് കസ്റ്റംസ് നീക്കം.
സ്വപ്‌നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്‌പീക്കറെ കൂടാതെ പല പ്രമുഖരുടേയും പേരുകളുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിൽ ഇതേ മൊഴി ആവർത്തിച്ചതോടെയാണ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന. ഉന്നതരുടെ പേരുകൾ ഉണ്ടായതിനാല്‍ തന്നെ മൊഴികളില്‍ ആധികാരികത വരുത്താനാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിനല്‍കിയ ശേഷം തുടര്‍നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുന്നത്.
കേസുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് ജനറലിന്റെ ഡ്രൈവറിനേയും കസ്റ്റംസ് ചോദ്യം ചെയ്യും. അറ്റാഷെയുടെ ഡ്രൈവറെയും വിളിപ്പിക്കുമെന്നാണ് വിവരം.