തിരുവനന്തപുരം: ഡോളർകടത്ത് കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത ശരിയാണെങ്കിൽ സ്‌പീക്കർക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുളള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തിൽ സ്‌പീക്കറുടെ സ്ഥാനം ഉന്നതമാണ്. ആ സ്‌പീക്കർ തന്നെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർകടത്ത് കേസിൽ പങ്കാളിയാവുന്നുവെന്നത് കേരളനിയമസഭയ്ക്ക് തന്നെ അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പലനാൾ കളളൻ ഒരുനാൾ പിടിയിൽ എന്നതിന്റെ സൂചനയാണ് ഇപ്പോൾ സ്‌പീക്കറെ ചോദ്യം ചെയ്യുമെന്ന വാർത്തയിലൂടെ പുറത്തുവരുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പ്രതികരിച്ചു. രാഷ്ട്രീയത്തിനതീതമായി കാണുന്ന ഒരു ഭരണഘടനാ പദവിയാണ് സ്‌പീക്കറുടേത്. സ്‌പീക്കർക്കെതിരെ സംശയമാണ് ഉയരുന്നതെങ്കിൽ പോലും സംശയനിവാരണം നടത്തുന്നതുവരെ ആ സ്ഥാനത്തിരിക്കാൻ പാടില്ല. മാന്യതയുണ്ടെങ്കിൽ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ തന്നെ ആ സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.