cm

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ ഈ മാസം അഞ്ചാം തീയതി തുറക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീയറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമാകും കാണികൾക്ക് പ്രവേശനം അനുവദിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വേണം സിനിമാ പ്രദർശനം നടത്തേണ്ടതെന്നും അദ്ദേഹം ഇന്ന് വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു വർഷത്തോളമായി സിനിമാ തീയറ്ററുകൾ അടഞ്ഞ് കിടക്കുകയാണെന്നും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഇതുമൂലം വലിയ പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പകുതി ടിക്കറ്റ് മാത്രമേ വിൽക്കാൻ പാടുള്ളൂ. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ തീയറ്ററുകൾക്കെതിരെ കർശന നടപടികളുണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ട് അഞ്ചാം തീയതി തുറക്കുന്നതിന് മുൻപുതന്നെ സിനിമാ ശാലകൾ അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ടുള്ള കലാപരിപാടികളും ജനുവരി അഞ്ച് മുതൽ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.