തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുരംഗത്തെ അഴിമതി തടയാൻ പദ്ധതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയെക്കുറിച്ച് വിവരം നൽകുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാൻ അഴിമതി മുക്ത കേരളം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഈ പദ്ധതി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു
പൊതുരംഗത്തുണ്ടാകുന്ന അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാൻ പല രീതികളും പരീക്ഷിച്ചതാണ്.
വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സർക്കാർ വിജ്ഞാപനം ചെയ്യുന്ന അതോറിട്ടിക്ക് മുന്നിൽ സോഫ്ട്‌വെയർ വഴി പരാതി നൽകാം. വിവരം നൽകുന്നവർ ഒരു സർക്കാരോഫീസിലും കയറേണ്ടി വരില്ല. പരാതിയുടെ നിജസ്ഥിതി മനസിലാക്കി അതോറിട്ടി അതത് വകുപ്പുകൾക്ക് കൈമാറും. വിജിലൻസ് അടക്കമുള്ള സംവിധാനങ്ങൾക്ക് ആവശ്യമെങ്കിൽ പരാതി നൽകും. രണ്ട് ഉദ്യോഗസ്ഥർ കണ്ട ശേഷമാണ് ഈ പരാതി സംവിധാനത്തിലേക്ക് കൈമാറുക. കഴമ്പില്ലാത്ത പരാതികൾ ഇത് വഴി ഫിൽട്ടർ ചെയ്യാനാകും. കേരളത്തിൽ നാഴികക്കല്ലാകുന്ന പരിപാടിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.