ഭോപ്പാൽ: വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് കർഷകൻ ആത്മഹത്യ ചെയ്തു.മദ്ധ്യപ്രദേശിലെ ഛത്തർപുരിലാണ് സംഭവം. മുപ്പത്തഞ്ചുകാരനായ മുനേന്ദ്ര രജപുത് ആണ് ആത്മഹത്യ ചെയ്തത് . പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിവച്ച ശേഷമാണ് മുനേന്ദ്ര ജീവനൊടുക്കിയത്.
തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്നാണ് പ്രധാനമന്ത്രിയ്‌ക്കെഴുതിയ കുറിപ്പിൽ മുനേന്ദ്ര പറയുന്നത്. 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായതിനെ തുടർന്നാണ് മുനേന്ദ്ര ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.
'രാഷ്ട്രീയക്കാരും വ്യവസായികളും അഴിമതി നടത്തുമ്പോൾ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ല, അവർക്ക് എളുപ്പത്തിൽ വായ്പ ലഭിക്കുന്നു. തിരിച്ചടച്ചില്ലെങ്കിൽ എഴുതി തള്ളുന്നു. എന്നാൽ പാവപ്പെട്ടവൻ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ അവനെ അപമാനിക്കുന്നു' എന്നാണ് മുനേന്ദ്രയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്.