ന്യൂഡൽഹി: ഒരാൾ ഹിന്ദുവാണെങ്കിൽ അയാൾ ദേശസ്നേഹിയായിരിക്കണമെന്നും അതായിരിക്കും അയാളുടെ അടിസ്ഥാന സ്വഭാവമെന്നും ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. സംഘം ഗാന്ധിജിയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങളുടെ ആവശ്യമില്ല. അദ്ദേഹത്തെ പോലുളള മികച്ച വ്യക്തിത്വങ്ങളെ ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
'ഒരാൾ ഹിന്ദുവാണെങ്കിൽ, അയാൾ ദേശസ്നേഹി ആയിരിക്കണം, അതായിരിക്കും അയാളുടെ അല്ലെങ്കിൽ അവളുടെ അടിസ്ഥാന സ്വഭാവവും പ്രകൃതവും. ചില സമയങ്ങളിൽ നിങ്ങൾക്ക് അയാളുടെ ദേശസ്‌നേഹത്തെ ഉണർത്തേണ്ടിവരും. പക്ഷേ ഹിന്ദുവായ ഒരാൾക്ക് ഒരിക്കലും ഇന്ത്യാ വിരുദ്ധനാകാൻ കഴിയില്ല. തന്റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരാൾ ആ ഭൂമിയെ മാത്രം സ്നേഹിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്. അവിടുത്തെ ജനത, നദികൾ, സംസ്‌കാരം, പാരമ്പര്യങ്ങൾ എല്ലാത്തിനേയും സ്‌നേഹിക്കുന്നുവെന്ന് വേണം അർത്ഥമാക്കേണ്ടത്.' എന്നായിരുന്നു മോഹൻ ഭാഗവതിന്റെ വാക്കുകൾ.
തന്റെ ദേശസ്‌നേഹം ഉത്ഭവിച്ചത് തന്റെ ധർമ്മത്തിൽ നിന്നാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ധർമ്മം കേവലം മതത്തെ അർത്ഥമാക്കുന്നില്ലെന്നും അത് മതത്തേക്കാൾ വിശാലമാണെന്നും ആർ എസ് എസ് മേധാവി ചൂണ്ടിക്കാട്ടി. ജെ കെ ബജാജും എം ഡി ശ്രീനിവാസും ചേർന്ന് രചിച്ച മേക്കിംഗ് ഓഫ് എ ഹിന്ദു; ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ്' എന്ന പുസ്‌തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ കുറിച്ചുളള ആധികാരിക പണ്ഡിത ഗവേഷണ രേഖയായാണ് പുസ്‌തകത്തെ മോഹൻ ഭാഗവത് വിശേഷിപ്പിച്ചത്.