തിരുവനന്തപുരം: ഓൺലൈൻ റമ്മി കളിച്ച് 21 ലക്ഷം രൂപ പോയ യുവാവ് തിരുവനന്തപുരം കുറ്റിച്ചലിൽ തൂങ്ങി മരിച്ചു. കുറ്റിച്ചൽ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഐ എസ് ആർ ഒയിലെ കരാർ ജീവനക്കാരനായ വിനീതിന് 28 വയസായിരുന്നു. ഡിസംബർ 31നാണ് വിനീതിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
21 ലക്ഷം രൂപയാണ് വിനീതിന് ഓൺലൈൻ റമ്മി കളിയിലൂടെ നഷ്‌ടമായത്. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓൺലൈനായി റമ്മി കളിച്ചത്. എന്നാൽ ഇതിൽ പല കളികളിലും ഉളള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി വിനീത് മാറി.
ലോക്ക്ഡൗൺ കാലത്താണ് വിനീത് ഏറ്റവും കൂടുതൽ റമ്മി കളിച്ചിരുന്നത്. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം അടയ്‌ക്കുകയും ചെയ്‌തു. നിൽക്കക്കളളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. തിരികെ വന്ന ശേഷം വിനീത് വിഷാദത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്.