ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂരിലെ ബി.ജെ.പി നേതാവിന്റെ വീടിന് മുന്നിൽ ചാണകം തള്ളി. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ തിക്ഷാൻ സുദിന്റെ വീടിന് മുന്നിലാണ് ട്രാക്ടർ ട്രോളികളിൽ ചാണകം തള്ളിയത്.
ഒരു സംഘം ആളുകൾ വീടിന് മുന്നിലെത്തി കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും നേതാവിന്റെ വീടിന് നേരെ ചാണകം എറിയുകയും ചെയ്തു.
തന്റെ വീട്ടിലേക്ക് ചാണകം എറിഞ്ഞവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാൻ സുദ് പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി.
ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കർഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും അതിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.