വാഷിംഗ്ടൺ: ലോകരാജ്യങ്ങളിൽ വാക്സിൻ വിതരണം പുരോഗമിക്കുന്നതിനിടെ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം എട്ട് കോടി (84,448,721) കടന്നു.വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്താകെ 1,836,732 പേർ മരിച്ചു. 59,740,630 പേർ രോഗവിമുക്തരായി. രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. അതേസമയം, ഇസ്രയേലിൽ ഒരു ദശലക്ഷത്തിലധികം പേർക്കാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ രാജ്യം ഇസ്രയേലാണെന്നാണ് റിപ്പോർട്ടുകൾ.
2020 ഡിസംബർ 19നാണ് ഇസ്രയേലിൽ ഫൈസറിന്റെ കൊവിഡ് വാക്സിന്റെ വിതരണം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വാക്സിൻ സ്വീകരിച്ചിരുന്നു. ഒരു ദിവസം 1,50,000 പേർക്ക് വീതമാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്. അറുപതിന് മുകളിൽ പ്രായമുളളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ആരോഗ്യപരിപാലന സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രഥമഘട്ടത്തിലേക്കുളള ആളുകളെ തിരഞ്ഞെടുക്കുന്നത്. ഫെബ്രുവരിയോടെ ഇസ്രയേൽ കൊവിഡിനെ അതിജീവിക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. നിലവിൽ മൂന്നാം ദേശീയ ലോക്ക്ഡൗണിലാണ് ഇസ്രയേൽ.
യു.എ.യിലെ എല്ലാ മെഡിക്കൽ സെന്ററുകളിലും വാക്സിൻ
യു.എ.ഇയിലെ എല്ലാ മെഡിക്കൽ സെന്ററുകളിലും സിനോഫാം കൊവിഡ് വാക്സിൻ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം. 18ന് മുകളിലുള്ള ആർക്കും വാക്സിൻ സൗജന്യമായി ലഭിക്കും. മുതിർന്ന പൗരന്മാർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും മുൻഗണനയുണ്ട്. രണ്ടാമത്തെ ഡോസ് 21–28 ദിവസങ്ങൾക്കം എടുക്കണം.