ലക്നൗ : കൊവിഡ് വാക്സിൻ വിതരണത്തിന് ഉടൻ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഓക്സ്ഫോഡ് അസ്ട്രസെനക്ക വാക്സിന് അനുമതി നൽകാൻ വിദഗ്ദ്ധ സമിതി ഇന്നലെ ശുപാർശ ചെയ്തിരുന്നു. ഇനി ഡി.സി.ജി.ഐ കൂടി അനു മതി നൽകിയാൽ വാക്സിൻ വിതരണത്തിന്റെ തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിക്കും. അതിനിടെ കൊവിഡിനെതിരെയുള്ള വാക്സിൻ ബിജെപി വാക്സിനാണെന്നും വിശ്വസിക്കാനാകില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. വാക്സിൻ താൻ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ബി.ജെ.പി നൽകുന്ന വാക്സിനേഷനെ എങ്ങനെ വിശ്വസിക്കാനാകും. ബി.ജെ.പി നൽകുന്ന വാക്സിൻ ഞങ്ങൾ സ്വീകരിക്കില്ല' അഖിലേഷ് യാദവ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. 2022ൽ പാർട്ടി അധികാരത്തിലേറിയ ശേഷം എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നും അഖിലേഷ് പറഞ്ഞു.
അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്കെതിരെ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. രാജ്യത്തെ ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും അപമാനിക്കുന്നതാണ് അഖിലേഷിന്റെ പ്രസ്താവനയെന്ന് അദ്ദേഹം ആരോപിച്ചു. അഖിലേഷ് യാദവ് വാക്സിനെ വിശ്വസിക്കുന്നില്ല. ഉത്തർപ്രദേശിലെ ജനം അദ്ദേഹത്തെയും വിശ്വസിക്കുന്നില്ല. ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും അപമാനിച്ച അഖിലേഷ് മാപ്പ് പറയണമെന്നും മൗര്യ ആവശ്യപ്പെട്ടു.