കല്ലമ്പലം: ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെയെത്താമെന്നുള്ള ഉറപ്പിലാണ് സഫീർ വെള്ളിയാഴ്ച വൈകിട്ട് വൈരമല എ.ആർ. മൻസിലിൽ നിന്നും മക്കളെയും കൂട്ടിപ്പോയത്. മക്കളെ കാണാത്തതിനെ തുടർന്ന് വഴിക്കണ്ണോടെ ഏറെനേരം കാത്തുനിന്ന റജീനയോടും ഉമ്മ ബുഷ്‌റയോടും ദുരന്തവാർത്ത ആരും ഇതുവരെ പറഞ്ഞിട്ടില്ല.
വീട്ടിലേക്ക് ആരും കടന്നുപോകാതിരിക്കാൻ കരുതലോടെ നാട്ടുകാർ കാവൽ നിന്നു. പുതിയ വീട്ടിൽ താമസം തുടങ്ങി നാലുമാസം പിന്നിട്ടപ്പോഴാണ് ഈ ദുരന്തമുണ്ടായത്. പതിവില്ലാതെ വാഹനങ്ങൾ വരുന്നതിലും അയൽവാസികളുടെ സംസാരത്തിലും പന്തികേട് തോന്നിയ റജീനയോട് മക്കളെ കാണാനില്ലെന്നും ഉടൻ തിരിച്ചെത്തുമെന്നും പറഞ്ഞ് ബന്ധുക്കൾ ആശ്വസിപ്പിച്ചു.
നാവായിക്കുളം ഗവ.എൽ.പി,യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അൽത്താഫിന്റെയും നാലാം ക്ലാസ് വിദ്യാർത്ഥി അൻഷാദിന്റെയും മരണം നാട്ടുകാർക്ക് ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. തലേദിവസം ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞുപോയ മക്കൾ ഇനി ഒരിക്കലും തിരികെ വരില്ലെന്നുള്ള സത്യം മനസിലായില്ലെങ്കിലും വഴിയിലേക്ക് കണ്ണുംനട്ട് റജീന വീടിന്റെ പടിവാതിലിൽ നിൽക്കുന്ന കാഴ്ച എല്ലാവരെയും കണ്ണീരിലാഴ്‌ത്തി.
എല്ലാം മുൻകൂട്ടി തയ്യാറാക്കിയതുപോലെ മക്കളെ സ്വന്തം ഓട്ടോയിൽ കയറ്റി കൊണ്ടുപോയ സഫീർ ബീച്ചിലും മറ്റും കറങ്ങുകയും അവർക്കിഷ്ടപ്പെട്ട ആഹാരങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ഫോൺ ചെയ്‌തപ്പോൾ മക്കളാണ് ഇക്കാര്യം അമ്മാവനോട് പറഞ്ഞത്. പൊതുവേ സൗമ്യനും എല്ലാവർക്കും പ്രിയപ്പെട്ടവനുമായ സഫീർ ഈ ക്രൂരകൃത്യം ചെയ്‌തുവെന്ന് അടുത്തറിയാവുന്ന ആർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.