sasi

തിരുവനന്തപുരം: കൊവാക്സിന് അനുമതി നൽകിയതിനെ വിമർശിച്ച് ശശി തരൂർ എം പി രംഗത്തെത്തി. കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയിട്ടില്ലെന്നും അതിനാൽ അനുമതി നൽകിയത് സുരക്ഷാപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കൊവാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധന ഇനിയും പൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ അനുമതി നൽകുന്നത് അപക്വവും അപകടകരവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനൻ ഇത് പരിശോധിക്കണം. ക്ലിനിക്കൽ പരിശോധന കഴിയുന്നത് വരെ അത് പൂർണമായും ഉപേക്ഷിക്കണം. ഇതിനിടയിൽ ഇന്ത്യയ്ക്ക് അസ്ട്രസെനെക്ക വാക്സിൻ ഉപയോഗിക്കാം- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊവാക്സിന് അനുമതി നൽകിയതിനെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾക്ക് ഇന്നുരാവിലെയാണ് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ അനുമതി  നൽകിയത്. പരീക്ഷണങ്ങളിൽ കൊവിഷീൽഡ് വാക്സിൻ 70.42 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞുവെന്നാണ് ഡി.സി.ജി.ഐ അറിയിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ് ‌കൊവിഷീൽഡ് വാക്സിൻ വികസിപ്പിച്ചത്. പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിലെ ഉത്പാദകർ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിൻ.

സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിർമിക്കുന്ന റഷ്യയുടെ സ്ഫുട്നിക്-അഞ്ച് എന്നീ വാക്‌സിനുകളും അനുമതി കാക്കുകയാണ്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും ഉന്നതാധികാര സമിതി നൽകിയിട്ടുണ്ട്.

The Covaxin has not yet had Phase 3 trials. Approval was premature and could be dangerous. @drharshvardhan should please clarify. Its use should be avoided till full trials are over. India can start with the AstraZeneca vaccine in the meantime. https://t.co/H7Gis9UTQb

— Shashi Tharoor (@ShashiTharoor) January 3, 2021