ഭുവനേശ്വർ: ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്ന സാധാരണ വ്യക്തികൾക്ക് രണ്ടരലക്ഷം രൂപ സമ്മാനമായി നൽകുമെന്ന് ഒഡിഷ സർക്കാർ. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
സാമൂഹികമായ ഐക്യം വർദ്ധിപ്പിക്കുന്നതിനും വൈകല്യമുള്ള വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പു വരുന്നതിനുള്ള വകുപ്പാണ് (എസ്.എസ്.ഇ.പി.ഡി) ഇത്തരമൊരാശയം അവതരിപ്പിച്ചത്. ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹത്തിന് 50,000 രൂപ പാരിതോഷികം നിലവിൽ സർക്കാർ നൽകിവരുന്നുണ്ട്.
ഭിന്നശേഷിക്കാരുമായുള്ള വിവാഹബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിക്കാർക്കും സാധാരണ വിവാഹജീവിതം നയിക്കാനുള്ള അവസരം ഒരുക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് സർക്കാർ അറിയിച്ചു.
പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരും സമൂഹത്തിലെ മറ്റു വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിന് രണ്ടര ലക്ഷം പാരിതോഷികം നൽകുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നവദമ്പതിമാരുടെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം ധനസഹായം അനുവദിക്കും. വരനും വധുവും യഥാക്രമം 21 ഉം 18 ഉം വയസ് പൂർത്തിയായവരും നേരത്തെ ഈ ധനസഹായം കൈപ്പറ്റാത്തവരും ആയിരിക്കണം. വിവാഹം സ്ത്രീധനമുക്തമായിരിക്കണം. വിവാഹസർട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ നൽകേണ്ടത്. സംയുക്ത അക്കൗണ്ടായി മൂന്ന് വർഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണ് ധനസഹായം നൽകുന്നത്. അതിന് ശേഷം ഇരുവരും ചേർന്ന് ഒപ്പിട്ട് നിക്ഷേപം പിൻവലിക്കാം.