ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്. പിതാവിന്റെ സ്വാധീനത്താൽ എം.പിയായ ഒരാൾക്ക് എങ്ങനെ കഠിനാധ്വാനം വഴി സംസ്ഥാന നേതൃത്വത്തിൽ എത്താമെന്ന കാര്യം മനസിലാകില്ലെന്ന് തമിഴ്നാട് ജനറൽ സെക്രട്ടറി കെ. മഹേന്ദ്രൻ ട്വീറ്റ് ചെയ്തു.
തമിഴ്നാട് കോൺഗ്രസിൽ ജംബോ കമ്മിറ്റികളെ തിരഞ്ഞെടുത്തതിനെതിരെ പാർട്ടി എം.പി കൂടിയായ കാർത്തി രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നായിരുന്നു കാർത്തിയുടെ പ്രതികരണം. ഇതാണ് മഹേന്ദ്രനെ പ്രകോപിപ്പിച്ചത്. ശനിയാഴ്ചയാണ് കെ. മഹേന്ദ്രനുൾപ്പെടെ 57 പേരെ ജനറൽ സെക്രട്ടറിമാരായി പ്രഖ്യാപിച്ചത്.
നിയമസഭാതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പാർട്ടിയുടെ നീക്കം. കഠിനാധ്വാനം ചെയ്യുന്ന നിരവധി യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ, മഹിള കോൺഗ്രസ്, എസ്.സി വിഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയിലെത്തിയിട്ടുണ്ട്. അതൊന്നും അവരുടെ പിതാവ് കാരണമല്ലെന്നും മഹേന്ദ്രൻ പറഞ്ഞു. കാർത്തിയുടെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു മഹേന്ദ്രന്റെ പ്രതികരണം.