
വാഷിംഗ്ടൺ: ലോകത്ത് നാല് കൊവിഡ് വകഭേദങ്ങൾ പരക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന.2019 അവസാനം ചൈനയിലെ വുഹാനിൽ നിന് ഉത്ഭവിച്ച വൈറസിൽ നിന്ന് വ്യത്യസ്തമായി ഡി614ജി എന്ന ഘടകം കൂടി ചേർന്ന വൈറസാണ് 2020 ഫെബ്രുവരി മുതൽ ലോകത്ത് പ്രചരിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ആദ്യ വകഭേദം
ആദ്യഘട്ടത്തിൽ വുഹാനിൽ പടർന്ന വൈറസിനെ അപേക്ഷിച്ച് 2020 ഫെബ്രുവരിയിൽ തിരിച്ചറിഞ്ഞ വകഭേദമാണ് ലോകത്ത് വ്യാപകമായി പടർന്നതെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ആദ്യ വൈറസിനെ അപേക്ഷിച്ച് ജനിതകമാറ്റം സംഭവിച്ച ഈ വൈറസിന് കൂടുതൽ പകർച്ചാ സ്വഭാവമുണ്ടായിരുന്നു. എന്നാൽ ഈ മ്യൂട്ടേഷൻ രോഗത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയോ ചികിത്സയിലോ വാക്സിനിലോ മരുന്നുകളിലോ പരിശോധനാരീതികളിലോ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നില്ലെന്നും സംഘടന പറഞ്ഞു.
രണ്ടാം വകഭേദം
2020 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഡെന്മാർക്കിലെ നോർത്ത് ജുട്ലൻഡിലായിരുന്നു മിങ്കുകളിലേയ്ക്കും തിരിച്ച് മനുഷ്യരിലേയ്ക്കും പടരുന്ന ക്ലസ്റ്റർ 5 എന്ന കൊവിഡിന്റെ രണ്ടാം വകഭേദത്തെ കണ്ടെത്തിയത്. എന്നാൽ ഈ വൈറസ് ബാധിച്ചാൽ സുഖപ്പെടുത്താൻ താരതമ്യേന പ്രയാസമാണെന്നും അതിനാൽ തന്നെ രോഗബാധ വരികയോ വാക്സിനെടുക്കുകയോ ചെയ്താൽ ഉണ്ടാകുന്ന രോഗപ്രതിരോധശേഷിയുടെ കാലാവധി കുറയ്ക്കുമെന്നും പ്രാഥമിക പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
മൂന്നാം വകഭേദം
സാർസ് കോവ് 2 വൈറസിന്റെ നാലാം വകഭേദം ഉത്ഭവിച്ചത് ബ്രിട്ടനിലാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. എന്നാൽ ഈ വൈറസിന് നിലവിലെ കൊറോണ വൈറസിനെ അപേക്ഷിച്ച് ഘടനയിൽ ഉൾപ്പെടെ വ്യത്യാസമുണ്ടെന്നും ഇവ എങ്ങനെയാണ് ഉത്ഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും സംഘടന വ്യക്തമാക്കി. SARS-CoV-2 VOC 202012/01 എന്നാണ് ഈ വകഭേദഗം അറിയപ്പെടുന്നത്. രാജ്യത്ത് ഇത് അതിവേഗം പടർന്നു പിടിച്ചു. 2020 ഡിസംബർ 30 ഓടു കൂടി 31 ലോകരാജ്യങ്ങളിൽ ഈ വൈറസ് റിപ്പോർട്ട് ചെയ്തന്നും സംഘടന കൂട്ടിച്ചേർത്തു.
നാലാം വകഭേദം
2020 ഡിസംബർ 18ന് ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത നാലാം വകഭേദം 501Y.V2 എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ മൂന്ന് പ്രവിശ്യകളിലാണ് ഈ വൈറസ് പടരുന്നത്. ബ്രിട്ടനിലെ വൈറസുമായി സാമ്യമുണ്ടെങ്കിലും ഇതു രണ്ടും രണ്ട് വകഭേദങ്ങളാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. രാജ്യത്തെ ചില പ്രദേശങ്ങളിൽ ഈ വൈറസാണ് കൂടുതൽ പടരുന്നതെന്നും മറ്റു നാല് രാജ്യങ്ങളിൽ സ്ഥീരീകരിച്ചുണ്ടെന്നും സംഘടന വ്യക്തമാക്കി.